ദയനീയം ഇന്ത്യ! ചരിത്ര നേട്ടത്തിലേക്ക് ന്യൂസിലന്‍ഡിനു വീഴ്‌ത്തേണ്ടത് 3 വിക്കറ്റുകള്‍ കൂടി

രണ്ടാം ടെസ്റ്റിലും ഇന്ത്യ പരാജയ വക്കില്‍
India vs New Zealand
ഋഷഭ് പന്തിന്‍റെ റണ്ണൗട്ട് ആഘോഷിക്കുന്ന ന്യൂസിലൻഡ് ടീംപിടിഐ
Updated on
2 min read

പുനെ: ഇന്ത്യയില്‍ ടെസ്റ്റ് പരമ്പരയെന്ന അഭിമാന നേട്ടത്തിന്റെ വക്കില്‍ ന്യൂസിലന്‍ഡ്. രണ്ടാം ടെസ്റ്റില്‍ 359 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യക്ക് കൈയില്‍ ശേഷിക്കുന്നത് 3 വിക്കറ്റുകള്‍ മാത്രം. നിലവില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ജയത്തിലേക്ക് ഇനിയും വേണം 159 റണ്‍സ് കൂടി.

മൂന്നാം ദിനം മികച്ച രീതിയില്‍ മുന്നോട്ടു പോയ ഇന്ത്യ പൊടുന്നനെയാണ് തകര്‍ന്നത്. 2 വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെന്ന നിലയില്‍ നിന്നു ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സിലേക്ക് വീണു. ഒന്നാം ഇന്നിങ്‌സില്‍ 7 വിക്കറ്റുകള്‍ വീഴ്ത്തിയ മിച്ചല്‍ സാന്റ്‌നര്‍ രണ്ടാം ഇന്നിങ്‌സിലും മികവ് തുടര്‍ന്നു. താരം 5 വിക്കറ്റുകള്‍ നേടി.

നിലവില്‍ 16 റണ്‍സുമായി ആര്‍ അശ്വിനും 15 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. ഇരുവരിലുമാണ് ഇന്ത്യയുടെ പ്രതീക്ഷ ബാക്കി നില്‍ക്കുന്നത്.

ഇന്ത്യക്കായി യശസ്വി ജയ്‌സ്വാള്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. താരം 65 പന്തില്‍ 9 ഫോറും 3 സിക്‌സും സഹിതം 77 റണ്‍സ് കണ്ടെത്തി.

രോഹിത് ശര്‍മ രണ്ടാം ഇന്നിങ്‌സിലും പരാജയമായി. ക്യാപ്റ്റന്‍ 8 റണ്‍സുമായി മടങ്ങി. ശുഭ്മാന്‍ ഗില്‍ (23), വിരാട് കോഹ്‌ലി (17), ഋഷഭ് പന്ത് (0), വാഷിങ്ടന്‍ സുന്ദര്‍ (21), സര്‍ഫറാസ് ഖാന്‍ (9) എന്നിവരെല്ലാം അധികം ക്രീസില്‍ നില്‍ക്കാതെ മടങ്ങിയത് ഇന്ത്യക്ക് കനത്ത അടിയായി മാറി.

രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് 255 റണ്‍സിന് എല്ലാവരും പുറത്തായി. ക്യാപ്റ്റന്‍ ടോം ലാതം ആണ് ടോപ്പ് സ്‌കോറര്‍. കിവി ക്യാപ്റ്റന്‍ 86 റണ്‍സ് കണ്ടെത്തി. ലാതം ഫോമിലേക്ക് മടങ്ങിയെത്തി ടീമിനെ മുന്നില്‍ നിന്നു നയിച്ചു. താരത്തിനു അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായി. ലാതം 86 റണ്‍സുമായി മടങ്ങി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണപ്പോഴും ഒരറ്റം കാത്ത് നിര്‍ണായക ബാറ്റിങുമായി ലാതം കളം വാണു. 133 പന്തുകള്‍ നേരിട്ട് താരം 10 ഫോറുകളും തൂക്കിയാണ് 86ല്‍ എത്തിയത്.

മൂന്നാം ദിവസം കളി തുടങ്ങിയപ്പോള്‍ തന്നെ ടോം ബ്ലന്‍ഡലിന്റെ വിക്കറ്റ് വീഴ്ത്തി രവീന്ദ്ര ജഡേജയാണ് വിക്കറ്റ് വീഴ്ത്തലിന് തുടക്കം കുറിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 54 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ന്യൂസിലന്‍ഡിന്റെ അഞ്ച് വിക്കറ്റുകളാണ് വീണത്. അതില്‍ മൂന്ന് വിക്കറ്റുകളും ജഡേജയ്ക്കായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ 259 റണ്‍സിനു പുറത്തായ കിവികള്‍ ഇന്ത്യയെ 156 റണ്‍സില്‍ പുറത്താക്കി 103 റണ്‍സ് ലീഡുമായാണ് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയത്.

ടോം ബ്ലന്‍ഡല്‍ (41) മിച്ചല്‍ സാന്റ്‌നര്‍ (4) അജാസ് പട്ടേല്‍ (1) റണ്‍സ് ഒന്നും എടുക്കാതെ സൗത്തിയും പുറത്തായി. വില്യം ഒറൂക്ക് റണ്‍ ഔട്ട് ആയി. ഗ്ലെന്‍ ഫിലിപ്‌സ് പുറത്താകാതെ 48 റണ്‍സ് നേടി. ആദ്യ ഇന്നിങ്‌സില്‍ ഏഴു വിക്കറ്റ് വീഴ്ത്തിയ വാഷിങ്ടന്‍ സുന്ദര്‍ തന്നെയാണ് രണ്ടാം ഇന്നിങ്‌സിലും ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരന്‍. നാല് വിക്കറ്റുകളാണ് സുന്ദര്‍ വീഴ്ത്തിയത്. രവീന്ദ്ര ജഡേജ മൂന്നും അശ്വിന്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി.

നേരത്തെ 33 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സാന്റ്‌നര്‍ ആണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ അന്തകനായത്. 38 റണ്‍സ് എടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 30 റണ്‍സ് വീതം എടുത്ത യശ്വസി ജയ്‌സ്വാളും ശുഭ്മാന്‍ ഗില്ലുമാണ് ഭേദപ്പെട്ട പ്രകടനം പുറത്തടുത്ത മറ്റു രണ്ട് പേര്‍.

രണ്ടാം ദിനം ആദ്യം ഇന്ത്യക്ക് ശുഭ്മാന്‍ ഗില്ലിനെയാണ് ആദ്യം നഷ്ടമായത്. 72 പന്തുകള്‍ നേരിട്ടാണ് ഗില്‍ 30 റണ്‍സ് എടുത്തത്. പിന്നീട് എത്തിയ വിരാട് കോഹ്ലിയും അതിവേഗം മടങ്ങി. ഒരു റണ്‍സ് മാത്രം നേടിയ വിരാടിനെ സാന്റ്‌നര്‍ തന്നെ മടക്കി. ഋഷഭ് പന്ത് (18) സര്‍ഫറാസ് ഖാന്‍ (11) അശ്വിന്‍ (4) രവീന്ദ്ര ജഡേജ (38) ആകാശ് ദീപ് (6) എന്നിവരെല്ലാം അധികം ക്രീസില്‍ നില്‍ക്കാതെ മടങ്ങി.

വാഷിങ്ടന്‍ സുന്ദര്‍ പുറത്താകാതെ 18 റണ്‍സ് നേടി. ന്യൂസിലന്‍ഡിനായി ഗ്ലെന്‍ ഫിലിപ്‌സ് രണ്ട് വിക്കറ്റും സൗത്തി ഒരു വിക്കറ്റും നേടി.

ആദ്യ ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് 259 റണ്‍സിനു പുറത്തായിരുന്നു. വാഷിങ്ടന്‍ സുന്ദര്‍ ആദ്യ ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി. ആര്‍ അശ്വിന്‍ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.

141 പന്തില്‍ 76 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. രചിന്‍ രവീന്ദ്രയും ന്യൂസിലന്‍ഡിനായി അര്‍ധ സെഞ്ച്വറി നേടി. 105 പന്തുകള്‍ നേരിട്ട താരം 65 റണ്‍സെടുത്തു പുറത്തായി. മിച്ചല്‍ സാന്റ്‌നര്‍ (33), വില്‍ യങ് (18), ഡാരില്‍ മിച്ചല്‍ (18), ടോം ലാതം (15) എന്നിവരാണ് ന്യൂസിലന്‍ഡിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com