

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കു ഇടയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ശ്രീലങ്കയിൽ പര്യടനം നടത്തുമെന്ന് ബിസിസിഐ പ്രസിഡൻറ് സൗരവ് ഗാംഗുലി. സീനിയർ താരങ്ങളടക്കമുള്ള 20 അംഗ സംഘം ഇംഗ്ലണ്ടിലായിരിക്കുമ്പോൾ വരുന്ന ഈ പര്യടനത്തിൽ മറ്റൊരു സംഘത്തെയാണ് അയക്കുകയെന്ന് ഗാംഗുലി വ്യക്തമാക്കി.
ഇതോടെ ഐപിഎല്ലിലും ഡൊമസ്റ്റിക്ക് ക്രിക്കറ്റിലും മികവ് അറിയിച്ച പല യുവ താരങ്ങൾക്കും ഇന്ത്യൻ ടീമിൽ കളിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ശ്രീലങ്കയിൽ ഇന്ത്യ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20യും അടങ്ങുന്ന പരമ്പരയാണ് കളിക്കുന്നത്.
ഏകദിന, ടി20 സ്പെഷലിസ്റ്റുകൾ മാത്രം അടങ്ങുന്നതായിരിക്കും പര്യടനത്തിനായി തിരഞ്ഞെടുക്കുന്ന ടീമിൽ കളിക്കുകയെന്നും ഗാംഗുലി പറഞ്ഞു. ജൂലൈ മാസത്തിൽ മറ്റ് ഏകദിന മത്സരങ്ങളിലൊന്നും ഇന്ത്യൻ ടീം കളിക്കുന്നില്ല. ടെസ്റ്റ് പരമ്പരക്കായി ഇംഗ്ലണ്ടിലുള്ള ടീം പരിശീലന മത്സരങ്ങളിൽ മാത്രമാണ് കളിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യക്ക് ശ്രീലങ്കക്കെതിരായ പരമ്പരയിൽ കളിക്കുന്നതിന് മറ്റ് തടസങ്ങളൊന്നുമില്ലെന്നും ഗാംഗുലി വ്യക്തമാക്കി.
ക്യാപ്റ്റൻ വിരാട് കോഹ്‌ലി, രോഹിത് ശർമ, ജസ്പ്രീത് ബുമ്ര, റിഷഭ് പന്ത് തുടങ്ങിയവരൊന്നും ശ്രീലങ്കൻ പര്യടനത്തിനുണ്ടാകില്ലെന്ന് ചുരുക്കം. കോഹ്‌ലിയുടെ അഭാവത്തിൽ ആരാകും ക്യാപ്റ്റനാകുക എന്നതാണ് ആരാധകർ ഇപ്പോൾ ഉറ്റുനോക്കുന്നത്.
മലയാളി താരം സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ, സൂര്യ കുമാർ യാദവ്, പൃഥ്വി ഷാ, ഇഷാൻ കിഷൻ, ക്രുണാൽ, ഹർദ്ദിക് പാണ്ഡ്യ സഹോദരങ്ങൾ, രാഹുൽ ചഹർ, വരുൺ ചക്രവർത്തി, രാഹുൽ തേവാടിയ, ഭുവനേശ്വർ കുമാർ, ടി നടരാജൻ, ഖലീൽ അഹമ്മദ്, ചഹൽ തുടങ്ങി നിരവധി താരങ്ങൾ ടീമിൽ ഇടംപിടിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates