ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് അവിസ്മരണീയ നേട്ടം. നിലവില്‍ കളിക്കുന്നവരില്‍ രാജ്യാന്തര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടം സുനില്‍ ഛേത്രി സ്വന്തമാക്കി. ഇവിടെ ഇന്ത്യന്‍ നായകന്‍ മറികടന്നത് അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസിയെ.
ബംഗ്ലാദേശിനെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഇരട്ട ഗോളുകള്‍ നേടിയാണ് ഛേത്രി എലൈറ്റ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയത്. 103 ഗോളുകളുമായി പോര്‍ച്ചുഗല്‍ നായകന്‍ ഒന്നാം സ്ഥാനത്തും 74 ഗോളുകളുമായി സുനില്‍ ഛേത്രി രണ്ടാം സ്ഥാനത്തും 73 ഗോളുകളുമായി യുഎഇ താരം അലി മബ്ഖുത് മൂന്നാം സ്ഥാനത്തും 72 ഗോളുകളുമായി മെസി നാലാം സ്ഥാനത്തുമാണ് ഇപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത്.
യോഗ്യതാ പോരാട്ടത്തിന് കളിക്കാനിറങ്ങുമ്പോള്‍ ഛേത്രി നാലാം സ്ഥാനത്തായിരുന്നു. മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഛേത്രി മൂന്നാം സ്ഥാനത്ത് നില്‍ക്കുകയായിരുന്ന മെസിയേയും രണ്ടാം സ്ഥാനത്ത് നില്‍ക്കുകയായിരുന്ന മബ്ഖുതിനേയും മറികടന്നു. 117 മത്സരങ്ങളിൽ നിന്നാണ് ഛേത്രി 74 ഗോളുകൾ സ്വന്തമാക്കിയത്.
നിലവില്‍ കളിക്കുന്ന താരങ്ങളുടേയും വിരമിച്ച താരങ്ങളുടേയും ആകെ പട്ടികയില്‍ ഛേത്രി പത്താം സ്ഥാനത്താണ്. ഇറാന്‍ താരമായിരുന്ന അലി ദേയിയാണ് ഈ പട്ടികയില്‍ ഒന്നാമത്. 109 ഗോളുകളാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ദേയി അടിച്ചുകൂട്ടിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഈ പട്ടികയില്‍ മെസി 12ാം സ്ഥാനത്ത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates