

മുംബൈ: ഐപിഎൽ ടൂര്‍ണമെന്റിലെ 1000-ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ മുംബൈ ഇന്ത്യന്‍സ് ആറുവിക്കറ്റിന് തോല്‍പിച്ചു. രാജസ്ഥാന്‍ മുന്നോട്ടുവെച്ച 213 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈ മൂന്ന് പന്ത് ബാക്കിനില്‍ക്കേ ജയം സ്വന്തമാക്കി. അവസാന ഓവറിൽ ടിം ഡേവിഡിന്‍റെ ഹാട്രിക് സിക്‌സര്‍ വിജയത്തിൽ നിർണായകമായി. ടിം 14 പന്തില്‍ 45 റണ്‍സ് നേടി പുറത്താകാതെ നിന്നു. പോയിന്റ് പട്ടികയിൽ രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തും മുംബൈ ഇന്ത്യന്‍സ് ഏഴാം സ്ഥാനത്തുമാണ്.
സൂര്യകുമാർ യാദവ് 29 പന്തിൽ 55റൺസും കാമറൂൺ ഗ്രീൻ 26 പന്തിൽ 44റൺസും നേടി മുംബൈ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. അവസാന ഓവറിൽ ജയിക്കാൻ 17 റൺസ് വേണമെന്നിരിക്കെ ആദ്യ മൂന്ന് പന്തും സിക്സർ പറത്തി ടിം ഡേവിഡാണ് മുംബൈയെ വിജയത്തിലെത്തിച്ചത്. ടിം 14 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്‌സും സഹിതം 45റൺസെടുത്ത് പുറത്താകാതെ നിന്നു. രാജസ്ഥാനായി ആർ അശ്വിൻ രണ്ടു വിക്കറ്റും ട്രെന്റ് ബോൾട്ട്, സന്ദീപ് ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ യശസ്വി ജയ്‌സ്വാളിന്റെ സെഞ്ച്വറിയുടെ പിൻബലത്തിലാണ് 212 റൺസ് നേടിയത്. 62 പന്തിൽ 16 ഫോറും 8 സിക്‌സും സഹിതം 124 റൺസാണ് ജയ്‌സ്വാൾ നേടിയത്. ജോസ് ബട്‌ലര്‍(18), സഞ്ജു സാംസണ്‍(14), ദേവ്‌ദത്ത് പടിക്കല്‍(2), ജേസന്‍ ഹോള്‍ഡര്‍(11), ഷിമ്രോന്‍ ഹെറ്റ്‌മെയര്‍(8), ധ്രുവ് ജൂരെല്‍(2), രവിചന്ദ്രന്‍ അശ്വിന്‍(8*), ട്രെന്‍ഡ് ബോള്‍ട്ട്(0*) എന്നിങ്ങനെയായിരുന്നു രാജസ്ഥാൻ നിരയിലെ മറ്റ് താരങ്ങളുടെ പ്രകടനം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates