

ജയ്പുര്‍: രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിന്നു 11 സീസണുകള്‍ കളിച്ച ശേഷം മലയാളി താരവും ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ ടീം വിടുകയാണെന്നു വാര്‍ത്തകള്‍ വന്നിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ് സഞ്ജുവിനെ സ്വന്തമാക്കാന്‍ അരയും തലയും മുറുക്കി രംഗത്തുണ്ട്. സഞ്ജുവിനെ എത്തിക്കാനുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ രാജസ്ഥാന്‍ റോയല്‍സുമായുള്ള ചര്‍ച്ച അതിന്റെ അവസാന ഘട്ടത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. രവീന്ദ്ര ജഡേജ, സാം കറൻ, അല്ലെങ്കിൽ മതീഷ പതിരന എന്നിവരിലൊരാളെക്കൂടി നൽകിയായിരിക്കും ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കുക എന്നും വിവരങ്ങളുണ്ട്.
സഞ്ജു 67 മത്സരങ്ങളിലാണ് ടീമിനെ നയിച്ചത്. 33 ജയങ്ങളും 33 തോല്‍വികളുമാണ് സഞ്ജുവിന്റെ കീഴിലുള്ളത്. അടുത്ത സീസണ്‍ മുതല്‍ രാജസ്ഥാന് പുതിയ നായകനായിരിക്കും. സഞ്ജുവിന്റെ സ്ഥാനത്തേക്ക് ആര് വരുമെന്ന കൗതുകത്തിലാണ് രാജസ്ഥാന്‍ ആരാധകര്‍. യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേല്‍ എന്നിവരില്‍ ഒരാള്‍ നായകനാകുമെന്ന സാധ്യതകളാണ് ക്രിക്കറ്റ് വിദഗ്ധര്‍ മുന്നോട്ടു വയ്ക്കുന്നത്.
രാഹുല്‍ ദ്രാവിഡിനു പകരം പഴയ പരിശീലകന്‍ കുമാര്‍ സംഗക്കാര രാജസ്ഥാന്റെ കോച്ചിങ് കസേരയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. അദ്ദേഹം 2021 മുതല്‍ രാജസ്ഥാന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് സ്ഥാനവും വഹിക്കുന്നുണ്ട്. സഞ്ജുവിനു പകരം പുതിയ നായകനെന്ന വലിയ ടാസ്‌കാണ് സംഗയ്ക്കു മുന്നിലുള്ളത്.
2025ല്‍ സഞ്ജുവിനു പരിക്കേറ്റപ്പോള്‍ റിയാന്‍ പരാഗായിരുന്നു താത്കാലികമായി ടീമിനെ നയിച്ചത്. എന്നാല്‍ സഞ്ജു ടീം വിട്ടാല്‍ പരാഗിനു സാധ്യത ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും കൂടുതല്‍ സാധ്യത ജുറേലിനും യശസ്വിയ്ക്കും തന്നെയാണ്. നേരിയ മുന്‍തൂക്കം ജുറേലിനുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജുറേല്‍ വിക്കറ്റ് കീപ്പറാണ്. വിവിധങ്ങളായ തരത്തില്‍ ഉപയോഗപ്പെടുത്താന്‍ പ്രതിഭയുള്ള താരമാണ്. മാത്രമല്ല കഴിഞ്ഞ കുറച്ചു സീസണുകളിലായി രാജസ്ഥാന്‍ റോയല്‍സ് ടീമിലെ മികച്ച ഫിനിഷര്‍മാരില്‍ ഒരാളുമാണ്. വിക്കറ്റ് കീപ്പറായതിനാല്‍ നായകനെന്ന നിലയില്‍ സ്റ്റംപിനു പിന്നില്‍ നിന്നു മികച്ച രീതിയില്‍ കളി കണ്ട് തീരുമാനങ്ങള്‍ എടുക്കാന്‍ അദ്ദേഹത്തിനു സാധിക്കും എന്നതും മുന്‍തൂക്കമുള്ള ഘടകമാണ്. ജുറേല്‍ നായക സ്ഥാനത്തു വന്നാല്‍ ടീമിനു കൂടുതല്‍ അനായാസത വരുമെന്ന കണക്കുകൂട്ടലും രാജസ്ഥാന്‍ അധികൃതര്‍ മുന്നില്‍ കാണുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates