

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം വിജയം. മുഹമ്മദൻസ് എസ്‍സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണു ബ്ലാസ്റ്റേഴ്സ് തകർത്തത്. തുടർച്ചയായ രണ്ടു സമനിലകൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് മിന്നും വിജയം നേടിയത്. ആദ്യ പകുതിയിൽ പിന്നിലായ ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്സ് കളി പിടിച്ചത്. ബ്ലാസ്റ്റേഴ്സിനായി ക്വാമെ പെപ്ര , ഹെസൂസ് ഹിമെനെ എന്നിവർ ഗോളുകൾ നേടി.
കളി ആരംഭിച്ചതു മുതൽ ബ്ലാസ്റ്റേഴ്സ് മികച്ച മുന്നേറ്റമാണ് നടത്തിയത്. എന്നാൽ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചുകൊണ്ട് പെനാൽറ്റിയിലൂടെ മുഹമ്മദൻസ് ആദ്യ ഗോൾ നേടി. പന്തുമായി ബ്ലാസ്റ്റേഴ്സ് ബോക്സിലേക്കെത്തിയ ഫ്രാൻകയെ തടയാനുള്ള ഗോളി സോം കുമാറിന്റെ ശ്രമം പെനാൽറ്റിയിലാണ് അവസാനിച്ചത്. മിർജാലോൽ കസിമോവ് എടുത്ത പെനാൽറ്റി കിക്കിലൂടെ ആതിഥേയർ ഒരു ഗോളിന് മുന്നിലെത്തി.
ഇതോടെ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഗോൾ മടക്കാനുള്ള ശ്രമം ഊർജിതമാക്കി. 35–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് താരം ഹെസൂസ് ഹിമെനെ നടത്തിയ ഗോൾശ്രമം ബാറിൽ തട്ടിത്തെറിച്ചു. മൊറോക്കൻ ഫോർവേഡ് നോഹ സദൂയിയുടെ ആക്രമണങ്ങളും മുഹമ്മദൻസ് ഗോൾ മുഖം വിറപ്പിച്ചെങ്കിലും ഗോൾ നേടാൻ ആദ്യ പകുതിയിൽ സാധിച്ചില്ല.
67-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സ് ഗോൾ മടക്കിയത്. നോഹ സദൂയിയെ ലക്ഷ്യമാക്കി അഡ്രിയൻ ലൂണ ഉയർത്തി നൽകിയ പന്ത്, സദൂയി ബോക്സിനകത്തു നിൽക്കുകയായിരുന്ന ക്വാമെ പെപ്രയ്ക്കു പാസ് ചെയ്യുകയായിരുന്നു. മുഹമ്മദൻ പ്രതിരോധ താരങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിനിന്ന പെപ്ര അനായാസം പന്തു വലയിലെത്തിച്ചു. 70-ാം മിനിറ്റിലെ കൗണ്ടർ നീക്കത്തിനൊടുവിൽ മുഹമ്മദൻ ഗോളിയെയും മറികടന്നു മുന്നേറിയ നോഹ സദൂയിക്കു ഗോൾ വലയ്ക്കു മുന്നിൽ പിഴച്ചു. നിയന്ത്രണം നഷ്ടമായ പന്ത് നേരിയ വ്യത്യാസത്തില്‍ പുറത്തേക്കുപോകുകയായിരുന്നു.
76–ാം മിനിറ്റിലായിരുന്നു രണ്ടാം ഗോൾ. നവോച്ച സിങ് ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് സ്പാനിഷ് താരം ഹെസൂസ് ഹിമെനെയാണ് വലയിലാക്കിയത്. രണ്ടാം പകുതിക്ക് ഒൻപതു മിനിറ്റാണ് അധിക സമയമായി അനുവദിച്ചത്. സമനില ഗോളിനായി അവസാന മിനിറ്റുവരെ മുഹമ്മദൻസ് പൊരുതി നോക്കിയെങ്കിലും ലക്ഷ്യം കാണാനായില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
