

യൂറോ കപ്പിലെ പ്രീക്വാർട്ടർ മത്സരത്തിന് മുൻപ് ക്രൊയേഷ്യക്ക് തിരിച്ചടി. സ്റ്റാർ വിങ്ങർ ഇവാൻ പെരിസിച്ചിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സ്പെയ്നിന് എതിരെ താരത്തിന് ഇറങ്ങാനാവില്ല.
തിങ്കളാഴ്ചയാണ് സ്പെയ്ൻ-ക്രൊയേഷ്യ പ്രീക്വാർട്ടർ പോര്. ടീമിലെ മറ്റ് കളിക്കാരുടേയും കോച്ചിങ് സ്റ്റാഫിന്റേയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് ക്രൊയേഷ്യ അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 10 ദിവിസം പെരിസിച്ച് ഐസൊലേഷനിൽ കഴിയും.
പെരിസിച്ചിനെ നഷ്ടമാവുന്നത് ലോകകപ്പ് റണ്ണേഴ്സ് അപ്പുകൾക്ക് വലിയ തിരിച്ചടിയാണ്. സ്ലോവാക്യയെ എതിരില്ലാത്ത 5 ഗോളിന് തകർത്ത് പ്രീക്വാർട്ടറിൽ എത്തുന്ന സ്പെയ്ൻ ക്രൊയേഷ്യക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കും. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം പകുതിയിലെ പെരിസിച്ചിന്റെ ഗോളാണ് ചെക്ക് റിപ്പബ്ലിക്കിന് എതിരെ സമനില പിടിക്കാൻ ക്രൊയേഷ്യയെ തുണച്ചത്.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സ്കോട്ട്ലാൻഡിനെ 3-1ന് തോൽപ്പിച്ച കളിയിൽ ഗോൾ വല കുലുക്കുകയും ഗോളിലേക്ക് വഴി ഒരുക്കുകയും ചെയ്ത് പെരിസിച്ച് തിളങ്ങിയിരുന്നു. പെരിസിച്ചിന്റെ അഭാവത്തിൽ മോഡ്രിച്ചിലേക്കാവും ക്രൊയേഷ്യയുടെ പ്രതീക്ഷകളെല്ലാം ഇനി. 2016ലെ യൂറോ ഗ്രൂപ്പ് ഘട്ടത്തിൽ സ്പെയ്നിനെ ക്രൊയേഷ്യ 2-1ന് തോൽപ്പിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates