ലണ്ടൻ: ജോഫ്ര ആർച്ചറുടെ കൈമുട്ടിന് ശസ്ത്രക്രിയ വേണമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ഇതോടെ ആർച്ചർക്ക് ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയുടെ ആദ്യ ഘട്ടം നഷ്ടമാവുമെന്ന് ഉറപ്പായി.
ഇന്നാണ് ആർച്ചറുടെ വലത് കയ്യിൽ ശസ്ത്രക്രിയ നടത്തുക. രണ്ട് മാസത്തിന് ഇടയിൽ ഇത് രണ്ടാം വട്ടമാണ് ആർച്ചർ ശസ്ത്രക്രിയക്ക് വിധേയനാവുന്നത്. ശസ്ത്രക്രിയക്ക് ശേഷം ഫീൽഡിലേക്ക് മടങ്ങിയെത്തിയ ആർച്ചർ കൗണ്ടി ടൂർണമെന്റിൽ തന്റെ ടീമായ സസെക്സിന് വേണ്ടി കളിക്കാൻ ഇറങ്ങിയിരുന്നു. എന്നാൽ കൈമുട്ടിൽ അസ്വസ്ഥത അനുഭവപ്പെട്ടതോടെ ഗ്രൗണ്ട് വിട്ടു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് കൈമുട്ടിന് ശസ്ത്രക്രിയ വേണ്ടി വരും എന്ന് വ്യക്തമായത്. ന്യൂസിലാൻഡിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര ആർച്ചർക്ക് നഷ്ടമായിരുന്നു. ഇതിന് പുറമെയാണ് ഇന്ത്യക്കെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റുകളും ആർച്ചർക്ക് നഷ്ടമായേക്കും എന്ന റിപ്പോർട്ടുകൾ വരുന്നത്.
ഇന്ത്യക്കെതിരായ ടി20 മത്സരത്തിന് പിന്നാലെയാണ് ആർച്ചറുടെ പരിക്ക് രൂക്ഷമായത്. വീട്ടിലെ ഫിഷ് ടാങ്ക് വൃത്തിയാക്കുന്നതിന് ഇടയിൽ ചില്ല് പൊട്ടി ആർച്ചറുടെ വിരലിനുള്ള ചില്ല് തറച്ചിരുന്നതായും ഇത് ശസ്ത്രക്രിയയിലൂടെ നീക്കിയതായുമാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിരുന്നത്. എന്നാൽ വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാവേണ്ടി വരികയാണ് ഇംഗ്ലണ്ടിന്റെ 26കാരൻ പേസർക്ക്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates