ടൂറിൻ: യുവേഫ ചാംപ്യൻസ് ലീഗ് രണ്ടാംപാദ പ്രീക്വാർട്ടറിൽ ജയം സ്വന്തമാക്കിയെങ്കിലും യുവന്റസ് ക്വാർട്ടർ കാണാതെ പുറത്തായി. സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം പാദ പ്രീക്വാർട്ടറിൽ പോർച്ചുഗലിൽനിന്നുള്ള എഫ്‍സി പോർട്ടോയോട് 3-2നാണ് യുവന്റസ് ജയിച്ചുക്കയറിയത്. എന്നാൽ ആദ്യ പാദത്തിൽ നേടിയ നേരിയ ജയവും എവേ ഗോളുകളുടെ ആനുകൂല്യവും എഫ്‍സി പോർട്ടോയെ യുവേഫ ചാംപ്യൻസ് ലീഗ് ക്വാർട്ടറിൽ എത്തിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും യുവെന്റസിന്റെയും തിരിച്ചുവരവു മോഹങ്ങളാണ് ഇതോടെ അസ്തമിച്ചത്.
ആദ്യ പാദത്തിൽ പോർട്ടോ 2–1ന് ജയിച്ച സാഹചര്യത്തിൽ ഇരുപാദങ്ങളിലുമായി സ്കോർ 4–4 എന്ന നിലയിൽ സമനിലയിലായി. ഇതോടെ, യുവെയുടെ തട്ടകത്തിൽ നേടിയ ഇരട്ടഗോളുകളുടെ കരുത്തിൽ പോർട്ടോ ക്വാർട്ടറിലെത്തി.
മത്സരത്തിന്റെ കൂടുതൽ സമയവും പോർട്ടോ പത്ത് പേരുമായിട്ടാണ് കളിച്ചത്. ആദ്യപാദത്തിൽ ടീമിനായി ഗോൾ നേടിയ മെഹ്ദി ടരേമി 54–ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ടു പുറത്തായിരുന്നു. ഫെഡറിക്കോ ചിയെസയുടെ ഇരട്ടഗോളും (49, 63), എക്സ്ട്രാ ടൈമിൽ അഡ്രിയാൻ റാബിയോട്ട് (117) നേടിയ ഗോളുമാണ് യുവെയ്ക്ക് രണ്ടാം പാദത്തിൽ ജയം സമ്മാനിച്ചത്. എഫ്‍സി പോർട്ടോയ്ക്ക് ക്വാർട്ടർ ബർത്ത് സമ്മാനിച്ച ഇരട്ടഗോളുകൾ സെർജിയോ ഒലിവേരയുടെ (19– പെനൽറ്റി, 115) വകയാണ്.
തുടർച്ചയായ രണ്ടാം സീസണിലാണ് യുവെന്റസ് എവേ ഗോളുകളുടെ പേരിൽ ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ പുറത്താകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates