മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടതിന് പിന്നാലെ ടീമിലെ പ്രതിസന്ധികൾ തുറന്ന് പറഞ്ഞ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ. 25.2 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ കഴിഞ്ഞ മത്സരത്തിൽ പന്തെറിഞ്ഞിരുന്നില്ല. ഇത് ടീമിന്റെ തോൽവിയിലേക്കുള്ള പ്രധാന കാരണങ്ങളിൽ ഒന്നായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
എന്തുകൊണ്ടാണ് മത്സരത്തിൽ താരം പന്തെറിയാത്തത് എന്ന കമന്റേറ്ററുടെ ചോദ്യത്തിന് രഹാനെ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു. ''ഗ്രീന്‍ എന്തുകൊണ്ട് പന്തെറിയുന്നില്ല എന്ന ചോദ്യം നിങ്ങള്‍ ക്രിക്കറ്റ് ഓസ്ട്രേലിയയോടാണ് ചോദിക്കേണ്ടത്. അദ്ദേഹം പന്തെറിയുന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് അവരുടെ അനുമതി ലഭിക്കേണ്ടതുണ്ട്.'' രഹാനെ പറഞ്ഞു. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വര്‍ക്ക് ലോഡ് മാനേജ്മെന്റ് പോളിസിയുമായി ബന്ധപ്പെട്ട് മത്സരങ്ങളിൽ ബൗളിങ് ചെയ്യുന്നതിന് ഗ്രീനിന് കര്‍ശനമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ തന്നെ വിശദീകരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
“ഗ്രീനിന് ലോവർ ബാക്കിൽ പരിക്കുണ്ട്. പരിക്ക് ഗുരുതരമല്ലെങ്കിലും കുറച്ചുകാലത്തേക്ക് ബൗളിങ് ഒഴിവാക്കേണ്ട സാഹചര്യമുണ്ട്, ഇപ്പോൾ ഇന്ത്യയിൽ തുടരുന്ന ഗ്രീൻ, ബൗളിങ് വർക്ക്‌ലോഡ് ക്രമേണ വർധിപ്പിക്കുന്ന പരിശീലനത്തിലാണ്. ഏകദേശം 10 മുതൽ 12 ദിവസത്തിനുള്ളിൽ അദ്ദേഹം വീണ്ടും ബൗളിങ്ങിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ. ഈ വിവരങ്ങൾ കൊൽക്കത്തയെ മുൻപേ അറിയിച്ചിരുന്നു'' ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വക്താവ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates