ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ആ റെക്കോര്‍ഡ് പട്ടികയില്‍ കോഹ്‌ലി മാത്രം; നേട്ടത്തിലെത്തുന്ന ആദ്യ താരം

ആറ് മത്സരങ്ങളില്‍ നിന്ന് 98.66 ശരാശരിയില്‍ 296 റണ്‍സാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്
Published on

മുംബൈ: ടി20 ലോകകപ്പിന്റെ സെമിയില്‍ ഇംഗ്ലണ്ടിനോട് ദയനീയമായി പരാജയപ്പെട്ടാണ് ഇന്ത്യ പുറത്തേക്കുള്ള വഴി കണ്ടത്. ടൂര്‍ണമെന്റിലുടനീളം ഇന്ത്യയുടെ പ്രകടനം പല വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി. എന്നാല്‍ വിരാട് കോഹ്‌ലിയുടെ ബാറ്റിങ് മികവ് മാത്രം വേറിട്ടു നിന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പ്രകടനത്തിന് അല്‍പ്പമെങ്കിലും ഇന്ധനം പകര്‍ന്നത് കോഹ്‌ലി പ്രകടിപ്പിച്ച മികവായിരുന്നു. പാകിസ്ഥാനെതിരെ 82 റണ്‍സുമായി പുറത്താകാതെ നിന്ന് ഒറ്റയ്ക്ക് ഇന്ത്യയെ വിജയിപ്പിക്കുന്നതില്‍ വരെ താരം കൈയൊപ്പു ചാര്‍ത്തി. 

ആറ് മത്സരങ്ങളില്‍ നിന്ന് 98.66 ശരാശരിയില്‍ 296 റണ്‍സാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്. നാല് അര്‍ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെയാണ് മുന്‍ ഇന്ത്യന്‍ നായകന്റെ നേട്ടം. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ബാറ്ററും മറ്റാരുമല്ല. 

ഇപ്പോഴിതാ ശ്രദ്ധേയമായൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കോഹ്‌ലി. ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടം രണ്ട് തവണ സ്വന്തമാക്കുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡാണ് കോഹ്‌ലി കുറിച്ചത്. 

2014ലെ ടി20 ലോകകപ്പിലാണ് കോഹ്‌ലി ആദ്യമായി നേട്ടത്തിലെത്തുന്നത്. അന്ന് 106.33 റണ്‍സ് ശരാശരിയില്‍ അന്ന് 319 റണ്‍സാണ് കോഹ്‌ലി അടിച്ചെടുത്തത്. അന്നും നാല് അര്‍ധ സെഞ്ച്വറികളായിരുന്നു തൊങ്ങല്‍ ചാര്‍ത്തിയത്. അന്നത്തെ മികച്ച സ്‌കോര്‍ 77 റണ്‍സായിരുന്നു. 

ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡുമായാണ് താരം ഓസ്‌ട്രേലിയയില്‍ ഇറങ്ങിയത്. ഇതുവരെയായി ടി20 ലോകകപ്പില്‍ 27 മത്സരങ്ങളാണ് താരം കളിച്ചത്. 1,141 റണ്‍സാണ് സമ്പാദ്യം. 81.50 ആണ് ആവറേജ്. 14 അര്‍ധ സെഞ്ച്വറികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. മികച്ച സ്‌കോര്‍ 89. ലോകകപ്പില്‍ 1000ത്തിന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്ത ഏക താരവും കോഹ്‌ലി തന്നെ.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com