

കൊൽക്കത്ത: അർജന്റീന ഇതിഹാസം ലയണൽ മെസിയുടെ ഇന്ത്യാ സന്ദർശനം (ഗോട്ട് ടൂർ) വൻ വിവാദമായിരുന്നു. കൊൽക്കത്തയിലെ സന്ദർശനമാണ് കൈവിട്ടുപോയത്. കൊൽക്കത്തയിലുണ്ടായ അനിഷ്ട സംഭവങ്ങളിൽ പശ്ചിമ ബംഗാൾ സർക്കാരിനേയും പൊലീസിനേയും പഴിക്കുകയാണ് ഇപ്പോൾ സംഘാടകനായ ശതാദ്രു ദത്ത. വിഐപികളുടെ തള്ളിക്കയറ്റത്തിൽ അസ്വസ്ഥരായ ആരാധകർ ഗ്രൗണ്ടിലേക്ക് കുപ്പിയും കസേരയും മറ്റും വലിച്ചെറിഞ്ഞിരുന്നു. ഇതോടെ മിനിറ്റുകൾ മാത്രം നിന്നു മെസി വേഗം ഗ്രൗണ്ട് വിടുകയും ചെയ്തതോടെ ആരാധകർ കൂടുതൽ പ്രകോപിതരാകുന്ന അവസ്ഥയും ഉടലെടുത്തു. ഇതൊന്നും പക്ഷേ നിയന്ത്രിക്കാൻ പൊലീസിനു സാധിച്ചതുമില്ല. കഴിഞ്ഞ വർഷം ഡിസംബറിലാണ് മെസിയുടെ ഇന്ത്യാ സന്ദർശനം. മെസിക്കൊപ്പം സഹ താരങ്ങളായ റോഡ്രിഗോ ഡി പോൾ, ലൂയീസ് സുവാരസ് എന്നിവരുമുണ്ടായിരുന്നു.
സംഭവം രാജ്യാന്തര തലത്തിൽ തന്നെ നാണക്കേടുണ്ടാക്കിയിരുന്നു. സംഭവത്തിനു പിന്നാലെ ശതാദ്രു ദത്തയെ പൊലീസ് പിടികൂടിയിരുന്നു. വിമാനത്തിൽ രക്ഷപ്പെടാൻ നോക്കുന്നതിനിടെയാണ് പൊലീസ് സംഘാടകനെ അറസ്റ്റ് ചെയ്തത്. അന്വേഷണവുമായി ബന്ധപ്പെട്ട് 38 ദിവസം ശതാദ്രു കസ്റ്റഡിയിലായിരുന്നു. സംഭവത്തിൽ അന്നത്തെ ബംഗാൾ മുഖ്യന്ത്രി മമതാ ബാനർജി പരസ്യമായി മപ്പ് പറഞ്ഞ് രംഗത്തെത്തുകയും ചെയ്തു.
'മെസിയുടെ പര്യടനവുമായി ബന്ധപ്പെട്ട് പൊലീസ് മതിയായ സുരക്ഷ ഒരുക്കാൻ തയ്യാറായില്ല. എന്നെ അന്ന് സംസാരിക്കാൻ പോലും അനുവദിച്ചില്ല. ഒരു ദിവസം കിട്ടുന്നതിനു വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു. ഭരണകൂടത്തിന്റേയും പൊലീസിന്റേയും പരാജയം മറച്ചുവച്ച് എന്നെ ബലിയാടാക്കി. ഞാൻ സംഘാടകനാണ്. അവിടെ നിയമം നടപ്പാക്കാൻ എനിക്കു സാധിക്കില്ല. ഗ്രൗണ്ട് മെസിക്കായി ഒഴിഞ്ഞു കിടക്കുമെന്നാണ് ഞാൻ പ്ലാൻ ചെയ്തിരുന്നത്. എന്നാൽ അവിടേയ്ക്ക് ചിത്രങ്ങളെടുക്കാൻ സ്വാധീനമുള്ള കുറേ പേർ വന്നു. പൊലീസുകാർ പോലും അക്കൂട്ടത്തിലുണ്ടായിരുന്നു. അവരെയൊന്നും തടയാൻ എനിക്കു സാധിച്ചില്ല. അതാണ് ശരിക്കും സുരക്ഷാ വീഴ്ച.'
'ആൾക്കൂട്ടത്തിൽ നിന്നു ആപരിചിതർ തൊട്ടതോടെ മെസി ആകെ അസ്വസ്ഥനായി. മെസിയ്ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് റോഡ്രിഗോ ഡി പോളിനെ സെൽഫിയെടുക്കാനുള്ള ശ്രമത്തിനിടെ ആരോ മാന്തി. എന്റെ സംഘാടനത്തിൽ പിഴവുണ്ടായിരുന്നെങ്കിൽ മറ്റിടങ്ങളിലും കുഴപ്പമുണ്ടാകേണ്ടതല്ലേ. ഹൈദരാബാദ്, മുംബൈ, ഡൽഹി നഗരങ്ങളിൽ പ്രശ്നങ്ങളൊന്നുമില്ലാതെ പരിപാടികൾ നടന്നു. അവിടങ്ങളിൽ പരിപാടി നല്ല രീതിയിൽ നടത്താനുള്ള സൗകര്യങ്ങൾ പൊലീസ് ഞങ്ങൾക്കു ചെയ്തു തന്നു. കൊൽക്കത്തയിൽ അതുണ്ടായില്ല. മെസി ഒരു മാന്യനാണ്. ഇത്രയൊക്ക സംഭവിച്ചിട്ടും അദ്ദേഹം എന്നെ പിന്തുണച്ച് ഒപ്പം നിന്നു'- ശതാദ്രു ദത്ത വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates