പാരിസ്: ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സിക്ക്. ഏഴാം തവണയാണ് ഫ്രഞ്ച് ടീം പിഎസ്ജിയുടെ താരമായ മെസ്സി ഈ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്.
ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡവ്‌സ്‌കി രണ്ടാം സ്ഥാനത്തെത്തി. ജോര്‍ജീന്യോക്കാണ് മൂന്നാം സ്ഥാനം. ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, ജോര്‍ജീന്യോ എന്നിവരടക്കം 11 പേരാണ് ഫൈനല്‍ റൗണ്ടില്‍ മത്സരിച്ചത്. ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയാണ് പുരസ്‌കാരം നല്‍കുന്നത്.
പിഎസ്ജിക്കായി കളിക്കുന്ന മെസ്സിയും ബയേണ്‍ മ്യൂണിക്കിന്റെ ലെവന്‍ഡോവ്‌സ്‌കിയും തമ്മിലായിരുന്നു പ്രധാനമത്സരം. മെസ്സിക്ക് 41 ഗോളും 14 അസിസ്റ്റുമാണ് ഉണ്ടായിരുന്നത്. അര്‍ജന്റീനക്കൊപ്പം കോപ്പ അമേരിക്കയും ബാഴ്‌സലോണക്കൊപ്പം സ്പാനിഷ് കിങ്‌സ് കപ്പും ജയിച്ചു. ലെവന്‍ഡോവ്‌സ്‌കി ബയേണിനൊപ്പം ബുണ്ടസ് ലിഗ, ക്ലബ്ബ് ലോകകപ്പ്, ജര്‍മന്‍ സൂപ്പര്‍ കപ്പ് എന്നിവ നേടി. 64 ഗോളും 10 അസിസ്റ്റും ഇക്കാലയളവിലുണ്ട്.
ഏറ്റവും കൂടുതല്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയ താരവും മെസ്സിയാണ്. നേരത്തേ 2009, 2010, 2011, 2012, 2015, 2019 വര്‍ഷങ്ങളിലും മെസ്സി ബാലണ്‍ ഡി ഓര്‍ നേടിയിട്ടുണ്ട്. അഞ്ച് ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് തൊട്ടു പിന്നില്‍.
അലക്സിയ പുറ്റലാസ് മികച്ച വനിതാ താരം
ബാഴ്‌സലോണ താരം അലക്‌സിയ പുറ്റലാസാണ് മികച്ച വനിതാ താരം. മികച്ച യുവതാരമായി പെഡ്രി ഗോണ്‍സാലസിനെ തെരഞ്ഞെടുത്തു. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിനുള്ള പ്രത്യേക പുരസ്‌കാരം പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിക്ക് ലഭിച്ചു. മികച്ച ഗോള്‍ കീപ്പര്‍ യാചിന്‍ ട്രോഫി ഇറ്റാലിയന്‍ താരം ജിയലുയിലി ഡോണരുമ നേടി. ക്ലബ്ബ് ഓഫ് ദി ഇയര്‍ പുരസ്‌കാരം ചാമ്പ്യന്‍സ് ലീഗും വുമണ്‍സ് സൂപ്പര്‍ ലീഗും കരസ്ഥമാക്കിയ ചെല്‍സിയാണ് നേടിയത്.
ഏറ്റവും മികച്ച പുരുഷ യുവതാരത്തിനുള്ള കോപ്പാ പുരസ്കാരം ബാഴ്സലോണയുടെ സ്പാനിഷ് താരം പെഡ്രി ഗോൺസാലസ് സ്വന്തമാക്കി. മിന്നുന്ന പ്രകടനമാണ് പത്തൊൻപതുകാരനായ പെഡ്രി നടത്തിയിരുന്നത്. രണ്ടാം സ്ഥാനത്ത് ബൊറൂസ്യ ഡോർട്ട്മുണ്ടിന്റെ ജൂഡ് ബെല്ലിംഗ്ഹാം എത്തി. ബയേൺ മ്യൂണിക്കിന്റെ ജമാൽ മുസൈലയാണ് മൂന്നാം സ്ഥാനത്ത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates