

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിലെ റയല്‍ മാഡ്രിഡിന്റെ അപരാജിത മുന്നേറ്റത്തിനു നാട്ടുവൈരികളായ അത്‌ലറ്റിക്കോ മാഡ്രിഡ് കടിഞ്ഞാണിട്ടു. മാഡ്രിഡ് ഡാര്‍ബിയില്‍ അത്‌ലറ്റിയുടെ ഹോം ഗ്രൗണ്ടായ മെട്രോപൊളിറ്റാനോയില്‍ അവര്‍ രണ്ടിനെതിരെ 5 ഗോളുകള്‍ക്ക് റയലിനെ വീഴ്ത്തി.
തുടരെ ആറ് മത്സരങ്ങള്‍ വിജയിച്ച് സീസണില്‍ പുതിയ പരിശീലകന്‍ ഷാബി അലോണ്‍സോയ്ക്കു കീഴില്‍ വിജയക്കുതിപ്പിലായിരുന്നു മുന്‍ ചാംപ്യന്‍മാര്‍. എന്നാല്‍ ഡീഗോ സിമിയോണിയുടെ പിള്ളേര്‍ തുടക്കത്തിലെ നിരാശകള്‍ തട്ടി മാറ്റി കുതിപ്പിന്റെ പാതയിലേക്ക് വരുമ്പോഴാണ് റയല്‍ അവര്‍ക്ക് മുന്നിലെത്തിയത്.
ജയം അത്‌ലറ്റിക്കു നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ജയത്തോടെ അവര്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കു കയറി. ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന റയലിനു തത്കാലം വെല്ലുവിളികളില്ല. ഒരു മത്സരം കുറച്ചു കളിച്ച ബാഴ്‌സലോണ ഏഴാം പോര് വിജയിച്ചാല്‍ അവര്‍ ഒന്നാം സ്ഥാനത്തേക്ക് കയറും.
അര്‍ജന്റീന താരം ജൂലിയന്‍ അല്‍വാരസിന്റെ ഇരട്ട ഗോളുകളുടെ ബലത്തിലാണ് അത്‌ലറ്റിക്കോ ജയിച്ചു കയറിയത്. റോബിന്‍ നോര്‍മാന്‍ഡ്, അലക്‌സാണ്ടര്‍ സോര്‍ലോത്, അന്റോയിന്‍ ഗ്രീസ്മാന്‍ എന്നിവരും ഹോം ടീമിനായി ഗോള്‍ കണ്ടെത്തി. കിലിയൻ എംബാപ്പെ, ആർദ ഗുലാർ എന്നിവരാണ് റയലിന്റെ ആശ്വാസ ഗോളുകൾ കണ്ടെത്തിയത്.
14ാം മിനിറ്റില്‍ നോര്‍മാന്‍ഡിലൂടെ അത്‌ലറ്റിക്കോ മാഡ്രിഡ് ലീഡെടുത്തു. കിലിയന്‍ എംബാപ്പെ 25ാം മിനിറ്റില്‍ റയലിനു സമനില സമ്മാനിച്ചു. 36ാം മിനിറ്റില്‍ ആര്‍ദ ഗുലാറിലൂടെ റയല്‍ ലീഡ് സ്വന്തം പേരിലാക്കി. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് സോര്‍ലോതിന്റെ ഗോള്‍ അത്‌ലറ്റിക്കോയ്ക്ക് സമനിലയൊരുക്കി.
ഗുലാറിന്റെ ഗോളിനു ശേഷം റയല്‍ ഒരു ഷോട്ടു പോലും ലക്ഷ്യത്തിലേക്ക് പായിച്ചില്ല. മറുഭാഗത്ത് ശേഷിച്ച മൂന്ന് ഗോളുകള്‍ അത്‌ലറ്റിക്കോ രണ്ടാം പകുതിയിലാണ് നേടിയത്. 51, 63 മിനിറ്റുകളിലാണ് അല്‍വാരസിന്റെ ഗോളുകള്‍. ഇഞ്ച്വറി സമയത്ത് ഗ്രീസ്മാനും പട്ടിക തികച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates