

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റര്‍ നാട്ടങ്കത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ഓള്‍ഡ് ട്രഫോര്‍ഡില്‍ തകര്‍ത്തെറിഞ്ഞ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. പരിശീലകന്‍ റുബന്‍ അമോറിമിനെ പുറത്താക്കി മൈക്കല്‍ കാരിക്കിനെ താത്കാലിക പരിശീലകനായി എത്തിച്ച് പ്രീമിയര്‍ ലീഗ് ഡാര്‍ബിക്കിറങ്ങിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സിറ്റിയെ വീഴ്ത്തുകയായിരുന്നു. ജയത്തോടെ അവര്‍ നാലാം സ്ഥാനത്തേക്ക് കയറി.
ആദ്യ പകുതി ഗോള്‍ രഹിതമായപ്പോള്‍ രണ്ടാം പകുതിയില്‍ മത്സരം 65ാം മിനിറ്റിലെത്തിയപ്പോള്‍ മാഞ്ചസ്റ്റര്‍ ബ്രയാന്‍ എംബ്യുമോയിലൂടെ ലീഡ് സ്വന്തമാക്കി. 76ാം മിനിറ്റില്‍ പാട്രിക്ക് ഡോര്‍ഗുവും സിറ്റിയെ ഞെട്ടിച്ച് വല ചലിപ്പിച്ചു.
കാരിക്കിന്റെ തന്ത്രത്തില്‍ കളിക്കാനിറങ്ങിയ യുനൈറ്റഡ് തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുകയായിരുന്നു. പാസിങിലും പന്തടക്കത്തിലും പതിവു പോലെ സിറ്റിയുടെ ആധിപത്യമായിരുന്നു. എന്നാല്‍ 10 ശ്രമങ്ങളാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ പകുതിയിലേക്ക് നടത്തിയത്. അതില്‍ ഏഴെണ്ണമാണ് ഓണ്‍ ടാര്‍ഗാറ്റായിരുന്നു. സിറ്റിയാകട്ടെ 8 തവണ മുന്നേറ്റം നടത്തിയെങ്കിലും ലക്ഷ്യത്തിലേക്ക് തൊടുത്ത ഷോട്ട് ഒരെണ്ണം മാത്രം.
തുടരെ മൂന്ന് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ സമനില വഴങ്ങിയും എഫ്എ കപ്പില്‍ നിന്നു ബ്രൈറ്റനോട് തോറ്റ് പുറത്തായും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നിരാശയുടെ പടുകുഴിയിലായിരുന്നു. പരിശീലകന്‍ റുബന്‍ അമോറിമിന്റെ പുറത്തു പോകല്‍ അവരെ കൂടുതല്‍ മുറിപ്പെടുത്തി നില്‍ക്കുന്ന ഘട്ടത്തിലാണ് ബദ്ധ വൈരികള്‍ക്കെതിരെ ഓള്‍ഡ് ട്രഫോര്‍ഡില്‍ അവര്‍ കളിക്കാന്‍ ഇറങ്ങിയത്. ഈ ജയം ടീമിനും മൈക്കല്‍ കാരിക്കിനും പുതിയ ഉണര്‍വാകുമെന്ന പ്രതീക്ഷയിലാണ് യുനൈറ്റഡ് ആരാധകര്‍.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ജയിച്ചതോടെ ആഴ്‌സണലാണ് കൂടുതല്‍ ഹാപ്പിയായത്. പോയിന്റ് പട്ടികയില്‍ നിലവില്‍ അവര്‍ ഒന്നാം സ്ഥാനത്തുണ്ട്. 21 പന്തില്‍ 49 പോയിന്റാണ് ഗണ്ണേഴ്‌സിനുള്ളത്. മാഞ്ചസ്റ്റര്‍ സിറ്റി ഒരു കളി കൂടുതല്‍ കളിച്ചിട്ടുണ്ട്. അവര്‍ക്ക് 43 പോയിന്റുകള്‍. ആഴ്‌സണലിന്റെ അടുത്ത പോരാട്ടം നോട്ടിങ്ഹാം ഫോറസ്റ്റുമായാണ്. ആ കളി ജയിച്ചാല്‍ അവര്‍ക്ക് 9 പോയിന്റിന്റെ വ്യക്തമായ മുന്‍തൂക്കം സിറ്റിയുമായി ഉണ്ടാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates