

പാരിസ്: ബാഴ്സലോണ വിട്ട് പാരിസ് സെന്റ് ജെർമെയ്നിലേക്ക് ചേക്കേറിയ ലയണൽ മെസിക്ക് ലിയോണിനെതിരായ പോരാട്ടത്തിലും തിളങ്ങാൻ സാധിച്ചില്ല. ഇഞ്ച്വറി ടൈമിൽ ഇക്കാർഡിയുടെ ഗോളിൽ കഷ്ടിച്ച് വിജയം പിടിച്ചത് മാത്രമാണ് പിഎസ്ജിയുടെ ആശ്വാസം.
മെസി, നെയ്മർ, ഡി മരിയ, എംബാപ്പെ എന്നിവരെല്ലാം ആദ്യ ഇലവനിൽ ഇറങ്ങിയിട്ടും ആദ്യ ഗോൾ നേടിയത് ലിയോണാണ്. 66ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിൽ നിന്ന് നെയ്മറാണ് ടീമിന് സമനില ഗോൾ സമ്മാനിച്ചത്. പിന്നീട് പിഎസ്ജിക്ക് ഗോൾ നേടാൻ ഇഞ്ച്വറി ടൈം വരെ കാക്കേണ്ടി വന്നു. പകരക്കാരനായി ഇറങ്ങിയ ഇക്കാർഡിയാണ് ടീമിന് വിജയം സമ്മാനിച്ചത്. സ്വന്തം ആരാധകർക്ക് മുന്നിലാണ് പിഎസ്ജി സൂപ്പർ താരങ്ങൾ നിറം മങ്ങിയത്.
മത്സരത്തിനിടെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതിൽ നിരാശ പരസ്യമായി പ്രകടിപ്പിച്ച ലയണൽ മെസിയുടെ പെരുമാറ്റവും വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. ഡഗൗട്ടിൽ നിന്ന പരിശീലകൻ പൊചെറ്റിനോയോട് തന്റെ അതൃപ്തി സൂപ്പർ താരം പരസ്യമായി തന്നെ പ്രകടിപ്പിച്ചതാണ് ഇപ്പോൾ ചർച്ചയായി മാറിയത്. പിന്നാലെ താൻ എന്തുകൊണ്ടാണ് മെസിയെ പിൻവലിച്ചതെന്ന് വ്യക്തമാക്കേണ്ട സഹാചര്യവും കോച്ചിന് വന്നു.
ലയണൽ മെസി 79 മിനിറ്റിലധികം കളിച്ചിട്ടും അദ്ദേഹത്തിന് കാര്യമായി തിളങ്ങാൻ ആയില്ല. മെസിക്ക് കിട്ടിയ ഒരു സുവർണ്ണാവസരം ലക്ഷ്യത്തിൽ എത്തിക്കാനും സാധിച്ചില്ല. പിന്നാലെയാണ് താരത്തെ പരിശീലകൻ പിൻവലിച്ചത്. ഇതിന്റെ നിരാശയിലായിരുന്നു സൂപ്പർ താരം.
54ാം മിനിറ്റിൽ പക്വേറ്റയിലൂടെ ലിയോൺ ആണ് ലീഡ് നേടിയത്. അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയാത്തതാണ് മെസിയെ പിൻവലിക്കാൻ പൊചെറ്റിനോയെ പ്രേരിപ്പിച്ചത്. പിന്നാലെ ഇക്കാർഡി എത്തി. അവസാന നിമിഷം എംബാപ്പെയുടെ ക്രോസിൽ നിന്നായിരുന്നു ഇക്കാർഡിയുടെ ഗോൾ. പി എസ് ജിയുടെ ലീഗിലെ തുടർച്ചയായ ആറാം വിജയമാണിത്. പിഎസ്ജിയാണ് ലീഗിൽ ഒന്നാമത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates