

ദോഹ: ഫുട്‌ബോള്‍ ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തകളാണ് വരുന്നത്. കോപ്പ അമേരിക്ക, ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയും മുന്‍ ലോക ചാംപ്യന്‍മാരും നിലവിലെ യൂറോ കപ്പ് ജേതാക്കളുമായ സ്‌പെയിനും തമ്മിലുള്ള ഫൈനലിസിമ പോരാട്ടം അനിശ്ചിതത്വത്തില്‍. ഈ മാസം 27നു ഖത്തര്‍ തലസ്ഥാനാമായ ദോഹയിലെ ലുസൈല്‍ സ്‌റ്റേഡിയത്തിലാണ് അര്‍ജന്റീന- സ്‌പെയിന്‍ പോരാട്ടം തീരുമാനിച്ചിരുന്നത്.
എന്നാല്‍ പശ്ചിമേഷ്യയില്‍ യുദ്ധം തുടരുന്ന സാഹചര്യമാണ് അനിശ്ചിതത്വത്തിനു കാരണമായിരിക്കുന്നത്. മിഡിൽ ഈസ്റ്റിലെ സുരക്ഷ സംബന്ധിച്ച പുതിയ ആശങ്കകളാണ് മത്സരത്തെ ചോദ്യ ചിഹ്നത്തിലാക്കിയത്. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ രാജ്യത്തു നടക്കുന്ന എല്ലാ മത്സരങ്ങളും നിര്‍ത്തി വച്ചിരിക്കുകയാണ്.
യൂറോപ്യന്‍ ഫുട്‌ബോള്‍ ഗവേണിങ് ബോഡിയായ യുവേഫയും ലാറ്റിനമേരിക്കന്‍ അധികൃതരായ കോണ്‍മെബോളും പോരാട്ടം നടത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്നുണ്ട്. ഖത്തറില്‍ നിന്നു വേദി മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇരു ബോഡികളും തമ്മില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.
മത്സരം നടക്കേണ്ടത് സ്‌പെയിന്‍, അര്‍ജന്റീന അടക്കമുള്ള ഫുട്‌ബോള്‍ അസോസിയേഷനുകളുടേയും ആവശ്യമാണ്. ഇതിഹാസ താരം ലയണല്‍ മെസിയും ബാഴ്‌സലോണ യുവ വിസ്മയം ലമീന്‍ യമാലും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടമെന്ന നിലയില്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും കിട്ടുന്ന മത്സരമാണിത്. അതിനാല്‍ തന്നെ സാമ്പത്തിക താത്പര്യങ്ങളും മത്സരം മറ്റൊരു വേദിയില്‍ നടക്കുന്നതിനു ആക്കം കൂട്ടുന്നുണ്ട്.
നിലവില്‍ അര്‍ജന്റീനയാണ് ജേതാക്കള്‍. 2022ല്‍ അവര്‍ ഇറ്റലിയെ വീഴ്ത്തി കിരീടം നേടി. അവരുടെ രണ്ടാം ഫൈനലും രണ്ടാം ഫൈനലിസിമ കിരീടം കൂടിയാണ് 2022ല്‍ നേടിയത്. 1985, 1993 വര്‍ഷങ്ങളിലാണ് നേരത്തെ ഈ പോരാട്ടം അരങ്ങേറിയത്. 1985ല്‍ ഉറുഗ്വെ ടീമിനെ വീഴ്ത്തി ഫ്രാന്‍സാണ് കന്നി കിരീടം സ്വന്തമാക്കിയത്. 1993ല്‍ അര്‍ജന്റീന അന്നത്തെ യൂറോ ജേതാക്കളായ ഡെന്‍മാര്‍ക്കിനെ വീഴ്ത്തിയും കിരീടം നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates