ബോക്‌സിങ് ഡേ ടെസ്റ്റിൽ സ്വപ്ന തുടക്കമാണ് അരങ്ങേറ്റക്കാരൻ മുഹമ്മദ് സിറാജ് കുറിച്ചിരിക്കുന്നത്. രാജ്യാന്തര ടെസ്റ്റ് കരിയറിലെ കന്നി പോരാട്ടത്തിൽ രണ്ട് ഇന്നിംഗ്‌സിൽ നിന്നായി അഞ്ച് വിക്കറ്റുകളാണ് സിറാജ് നേടിയത്.
ഉമേഷ് യാദവിന് പകരക്കാരനായി ടീമിലെത്തിയ താരം ജസ്പ്രീത് ബുംറയ്ക്ക് മികച്ച പിന്തുണയാണ് നൽകിയത്. ആദ്യ ഇന്നിംഗ്‌സിൽ 37 റൺസ് വിട്ടുനൽകി മൂന്ന് വിക്കറ്റുകൾ പിഴുത താരം രണ്ടാം ഇന്നിംഗ്‌സിൽ 40 റൺസ് നൽകി രണ്ട് വിക്കറ്റുകൾ നേടി.
കന്നി മത്സരത്തിലെ അഞ്ച് വിക്കറ്റ് നേട്ടവുമായി ലസിത് മലിംഗയ്‌ക്കൊപ്പം എലൈറ്റ് ലിസ്റ്റിൽ സ്ഥാനം നേടിയിരിക്കുകയാണ് ഈ ഹൈദരാബാദുകാരൻ. കഴിഞ്ഞ അമ്പത് വർഷത്തിനിടെ ഓസ്‌ട്രേലിയയിൽ അരങ്ങേറ്റ മത്സരത്തിൽ അഞ്ച് വിക്കറ്റിലേറെ നേടുന്നവരുടെ പട്ടികയിലാണ് സിറാജ് എത്തിയത്. 2003ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച മലിംഗ ആറ് വിക്കറ്റുകളാണ് നേടിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളറും സിറാജാണ്.
ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിന്റെ തുടക്കത്തിലാണ് സിറാജിന്റെ പിതാവ് മരിച്ചത്. നാട്ടിലേക്ക് മടങ്ങാൻ ബിസിസിഐ സൗകര്യം ഒരുക്കാമെന്ന് അറിയിച്ചെങ്കിലും ടീമിനൊപ്പം തുടരാനായിരുന്നു സിറാജിന്റെ തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates