

അഹമ്മദാബാദ്: 2008ലെ പ്രഥമ ഐപിഎൽ മുതൽ മാറ്റമില്ലാതെ നിൽക്കുന്ന ഒറ്റ കാര്യം ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോനിയായിരിക്കും. 16ാം എഡിഷനിൽ തന്റെ 41ാം വയസിലും ധോനി ചെന്നൈയെ നയിച്ച് അമരത്ത് നിൽക്കുന്നു. ആദ്യ മത്സരത്തിൽ ഗുജറാത്തിനോട് പൊരുതി വീണെങ്കിലും മത്സരത്തിൽ പുറത്താകാതെ ഏഴ് പന്തിൽ 14 റൺസുമായി ധോനി നിന്നു. അതിനിടെ ഒരു കൂറ്റൻ സിക്സും താരം സുവർണ കാലത്തെ ഓർമിപ്പിച്ച് പറത്തി.
ഇതിന്റെ ആവേശവും സ്റ്റേഡിയത്തിൽ കണ്ടു. നീണ്ട ഇടവേളയ്ക്ക് ശേഷം കണ്ട ധോനി സിക്സ് ആരാധകർ ആഘോഷിക്കുകയും ചെയ്തു.
ഈ സിക്സിന് പിന്നാലെ ഒരു നേട്ടവും ധോനിയെ തേടിയെത്തി. ഐപിഎല്ലിൽ ഒരു ടീമിനായി 200 സിക്സുകൾ തികയ്ക്കുന്ന താരങ്ങളുടെ എലൈറ്റ് പട്ടികയിലേക്ക് 41ാം വയസിൽ ധോനി കടന്നു. ചെന്നൈ സൂപ്പർ കിങ്സിനായി 200 സിക്സുകൾ നേടുന്ന ആദ്യ താരമായും മുൻ ഇന്ത്യൻ നായകൻ മാറി.
മത്സരം അവസാന ഓവറുകളിലേക്ക് കടന്നപ്പോഴാണ് ധോനി ബാറ്റിങിനെത്തിയത്. 20ാം ഓവറിൽ ജോഷ് ലിറ്റിലിന്റെ പന്തിലാണ് ധോനിയുടെ കൂറ്റൻ സിക്സിന്റെ പിറവി. മത്സരത്തിൽ ഒരു ബൗണ്ടറിയും ധോനി അടിച്ചു.
ഐപിഎല്ലിൽ ഒരു ടീമിനായി 200 സിക്സുകൾ നേടുന്ന അഞ്ചാമത്തെ മാത്രം താരമായി ധോനി മാറി. ക്രിസ് ഗെയ്ൽ (ആർസിബി 239), എബി ഡിവില്ല്യേഴ്സ് (ആർസിബി 238), കെയ്റോൺ പൊള്ളാർഡ് (മുംബൈ ഇന്ത്യൻസ് 223), വിരാട് കോഹ്‌ലി (ആർസിബി 218) എന്നിവരാണ് ധോനിക്ക് മുൻപ് നേട്ടം തൊട്ടവർ.
ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനോട് അഞ്ച് വിക്കറ്റിന്റെ തോൽവിയാണ് വഴങ്ങിയത്. ചെന്നൈ ഉയർത്തിയ 179 റൺസ് വിജയ ലക്ഷ്യം ഗുജറാത്ത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 19.2 ഓവറിൽ 182 റൺസെടുത്താണ് വിജയത്തുടക്കമിട്ടത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates