

ധരംശാല: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യതകളെല്ലാം അവസാനിച്ച മുൻ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസ് കഴിഞ്ഞ മൂന്ന് മത്സരങ്ങളിലായി നേരിടുന്ന ചോദ്യമാണ് ഹർദിക് പാണ്ഡ്യ എവിടെ എന്നത്. താരത്തിനു പുറംവേദനയെ തുടർന്നാണ് മത്സരങ്ങൾ നഷ്ടമാകുന്നതെന്നു നേരത്തെ ടീം വ്യക്തമാക്കിയിരുന്നു. എന്നാൽ ടീമിനൊപ്പം ഒരു വേദിയിൽ പോലും കഴിഞ്ഞ 3 മത്സരങ്ങളായി ഹർദിക് എത്തുന്നില്ല. ഇതോടെയാണ് വീണ്ടും താരത്തിന്റെ അസാന്നിധ്യം ചർച്ചയായത്.
ഹർദികിന്റെ ക്യാപ്റ്റൻ സ്ഥാനം ചോദ്യ ചിഹ്നത്തിലാണെന്നും താരത്തെ ചെന്നൈ സൂപ്പർ കിങ്സിനു കൈമാറാനുള്ള അണിയറ നീക്കങ്ങൾ നടക്കുന്നുവെന്ന അഭ്യൂഹങ്ങളും അതിനിടെ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെല്ലാം ഇപ്പോൾ വ്യക്തത വരുത്തുകയാണ് മുംബൈ താരം ശാർദുൽ ഠാക്കൂർ. പഞ്ചാബ് കിങ്സിനെ പരാജയപ്പെടുത്തിയ ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് ശാർദുൽ നായകന്റെ അസാന്നിധ്യം എന്തുകൊണ്ടാണെന്നു വ്യക്തമാക്കിയത്.
'അദ്ദേഹത്തിനു പരിക്കേറ്റതിനാൽ യാത്ര ചെയ്യരുതെന്നു മെഡിക്കൽ സംഘത്തിന്റെ നിർദ്ദേശമുണ്ട്. അതിനാലാണ് അദ്ദേഹം ടീമിനൊപ്പം ഇല്ലാത്തത്. ഹർദിക് ഇപ്പോൾ മുംബൈയിൽ പരിശീലനം നടത്തുന്നുണ്ട്. അടുത്ത ദിവസം കൊൽക്കത്ത നൈറ്റ്റൈഡേഴ്സുമായി മത്സരമുണ്ട്. ഈ മത്സരത്തിൽ അദ്ദേഹം ടീമിനായി കളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.'
'ഹർദിക് പാണ്ഡ്യ മറ്റൊരു ടീമിലേക്ക് മാറാനുള്ള നീക്കത്തിലാണെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ അഭ്യൂഹങ്ങളുണ്ട്. അങ്ങനെയുള്ള നീക്കങ്ങളൊന്നും നിലവിൽ നടന്നിട്ടില്ല. അതെല്ലാം വെറും കിംവദന്തികൾ മാത്രമാണ്. ഹർദികിനെ പോലെയുള്ള താരങ്ങൾ ടീമിലുണ്ടാകേണ്ടത് അനിവാര്യമായ കാര്യമാണ്'- ശാർദുൽ വ്യക്തമാക്കി.
സീസണിൽ നായകനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ടീമിനു കാര്യമായി ഒരു സംഭാവനയും നൽകാൻ ഹർദികിനു സാധിച്ചില്ല. 8 ഇന്നിങ്സുകളിൽ നിന്നു താരം വെറും 146 റൺസും 4 വിക്കറ്റും മാത്രമാണ് നേടിയത്. ക്യാപ്റ്റനെന്ന നിലയിലും പരാജയമായി.
2024ൽ ഗുജറാത്ത് ടൈറ്റൻസിൽ നിന്നാണ് ഹർദിക് പാണ്ഡ്യയെ മുംബൈ തിരികെ ടീമിലെത്തിച്ചത്. ആദ്യ വരവിൽ തന്നെ ഗുജറാത്തിനു കിരീടം സമ്മാനിച്ച മികവാണ് രോഹിതിനെ മാറ്റി ഹർദികിനെ ക്യാപ്റ്റനായി തിരിച്ചെത്തിക്കാൻ മുംബൈയെ പ്രേരിപ്പിച്ചത്. എന്നാൽ തുടരെ മൂന്നാം സീസണിലും നീക്കം പാളിയെന്നു വ്യക്തമാക്കുന്ന ഫലങ്ങളാണ് ടീമിനു കിട്ടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates