മുബൈ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പ് പോരാട്ടത്തിന്റെ കരട് മത്സരക്രമം ഐസിസിക്ക് സമര്‍പ്പിച്ച് ബിസിസിഐ. ഒക്ടോബര്‍ അഞ്ചിനാണ് ആദ്യ പോരാട്ടം. നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ ന്യൂസിലന്‍ഡുമായി ഉദ്ഘാടന പോരാട്ടത്തില്‍ ഏറ്റുമുട്ടും. കഴിഞ്ഞ ലോകകപ്പിന്റെ ഫൈനല്‍ ആവര്‍ത്തനം.
ലോകകപ്പ് ബ്ലോക്ക്ബസ്റ്ററായ ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ്. ഒക്ടോബര്‍ 15നാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന തീപാറും പോരാട്ടം. ഇന്ത്യയുടെ ലോകകപ്പ് പോരാട്ടങ്ങള്‍ തുടങ്ങുന്നത് ഒക്‌ബോര്‍ എട്ട് മുതലാണ്. ഓസ്‌ട്രേലിയയാണ് എതിരാളികള്‍. ഈ പോരാട്ടം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത് ചെന്നൈ ചിദംബരം സ്‌റ്റേഡിയത്തിലാണ്.
ഇന്ത്യയുടെ ലീഗ് ഘട്ടത്തിലെ പോരാട്ടങ്ങള്‍ ഒന്‍പത് വേദികളിലായാണ് തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ 11ന് രണ്ടാം മത്സരത്തില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനുമായി ഏറ്റുമുട്ടും. ഡല്‍ഹിയാണ് വേദി. മൂന്നാം പോരാട്ടമാണ് പാകിസ്ഥാനുമായുള്ളത്. ഒക്ടോബര്‍ 19ന് ഇന്ത്യ- ബംഗ്ലാദേശ് മത്സരം പുനെയില്‍ നടക്കും. 22ന് ന്യൂസിലന്‍ഡുമായി ധരംശാലയില്‍ ഇന്ത്യ ഏറ്റുമുട്ടും. 29ന് ഇംഗ്ലണ്ടുമായുള്ള പോരാട്ടം ലഖ്‌നൗവില്‍.
നവംബര്‍ രണ്ടിനാണ് ക്വാളിഫയിങ് മത്സരം ജയിച്ചെത്തുന്ന എതിരാളികളുമായി ഇന്ത്യ ഏറ്റുമുട്ടും. യോഗ്യതാ മത്സരങ്ങള്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്നു. വാംഖഡെ സ്‌റ്റേഡിയത്തിാണ് ഈ പോരാട്ടം. അഞ്ചിന് ദക്ഷിണാഫ്രിക്കയുമായുള്ള ഇന്ത്യയുടെ പോരാട്ടം കൊല്‍ക്കത്തയില്‍. 11ന് ലീഗിലെ അവസാന പോരാട്ടം യോഗ്യത കളിച്ചെത്തുന്ന രണ്ടാം ടീമുമായാണ്. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയമാണ് വേദി.
പാകിസ്ഥാന് വേണ്ടി അഞ്ച് വേദികളാണ് കരട് ഷെഡ്യൂളിലുള്ളത്. ഒക്ടോബര്‍ ആറ്, 12 തീയതികളില്‍ യോഗ്യത കളിച്ചെത്തുന്ന ടീമുമായാണ് പാക് പോരാട്ടം. ഈ രണ്ട് മത്സങ്ങളും ഹൈദരാബാദിലാണ്. പിന്നാലെ ഇന്ത്യയെ നേരിടാന്‍ അഹമ്മദാബാദില്‍ പാക് ടീം ഇറങ്ങും. ഓസ്‌ട്രേലിയക്കെതിരെ ഒക്ടോബര്‍ 20നും ന്യൂസിലന്‍ഡിനെതിരെ നവംബര്‍ അഞ്ചിനും പാകിസ്ഥാന്‍ ബംഗളൂരുവില്‍ ഏറ്റുമുട്ടും. 23ന് അഫ്ഗാന്‍, 27ന് ദക്ഷിണാഫ്രിക്ക ടീമുകളെ ചെന്നൈയില്‍ വച്ച് പാകിസ്ഥാന്‍ നേരിടും. ബംഗ്ലാദേശ്, ഇംഗ്ലണ്ട് ടീമുകളെ ഒക്ടോബര്‍ 31, നവംബര്‍ രണ്ട് തീയികളില്‍ പാകിസ്ഥാന്‍ കൊല്‍ക്കത്തയില്‍ നേരിടും.
ലോകകപ്പിലെ മറ്റ് തീപ്പാറും പോരാട്ടങ്ങളായ ഓസ്‌ട്രേലിയ- ന്യൂസിലന്‍ഡ് മത്സരം ധരംശാലയില്‍ ഒക്ടോബര്‍ 29ന് അരങ്ങേറും. നവംബര്‍ നാലിന് ഓസ്‌ട്രേലിയ- ഇംഗ്ലണ്ട് പോരാട്ടം അഹമ്മദാബാദില്‍. ന്യൂസിലന്‍ഡ്- ദക്ഷിണാഫ്രിക്ക പോരാട്ടം നവംബര്‍ ഒന്നിന് പുനെയും നടക്കും.
ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയില്‍ മാത്രമായി ഏകദിന ലോകകപ്പ് അരങ്ങേറാന്‍ പോകുന്നത്. 1987, 1996, 2011 വര്‍ഷങ്ങളിലാണ് നേരത്തെ ഇന്ത്യ ആതിഥേയത്വം വഹിച്ചത്. ഈ മൂന്ന് ഘട്ടങ്ങളിലും മറ്റ് രാജ്യങ്ങളിലും വേദികളുണ്ടായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
'അശ്വിനെ ഒഴിവാക്കിയതിന്റെ യുക്തി എന്താണ്? എനിക്ക് മനസിലായിട്ടില്ല'- തുറന്നടിച്ച് സച്ചിൻ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
