സെഞ്ചുറികള്‍ക്കായി ഒരിക്കലും കളിച്ചിട്ടില്ല, അതിനാലാവാം ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും നേടാനായത്: വിരാട് കോഹ്‌ലി

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിന് ശേഷം സംസാരിച്ചപ്പോഴാണ് സെഞ്ചുറി വരള്‍ച്ചയെ കുറിച്ച് കോഹ് ലി പ്രതികരിച്ചത്
വിരാട് കോഹ്‌ലി/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
വിരാട് കോഹ്‌ലി/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
Updated on
1 min read

പുനെ: സെഞ്ചുറികള്‍ക്ക് വേണ്ടിയല്ല കളിക്കുന്നതെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിന് ശേഷം സംസാരിച്ചപ്പോഴാണ് സെഞ്ചുറി വരള്‍ച്ചയെ കുറിച്ച് കോഹ് ലി പ്രതികരിച്ചത്. 

ജീവിതത്തില്‍ ഒരിക്കലും സെഞ്ചുറികള്‍ക്ക് വേണ്ടി കളിച്ചിട്ടില്ല. അതുകൊണ്ടാവാം ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും നേടാനായത്. ടീമിന്റെ ജയമാണ് പ്രധാനം. ഞാന്‍ മൂന്നക്കം കടന്നിട്ടും ടീം ജയിച്ചില്ലെങ്കില്‍ പിന്നെ അതിന് ഒരു അര്‍ഥവും ഇല്ല. കരിയര്‍ അവസാനിച്ചതിന് ശേഷം നമ്മളിരുന്ന് ഈ കണക്കുകളിലേക്ക് നോക്കാന്‍ പോവുന്നില്ല. എങ്ങനെ കളിച്ചു എന്നതാണ് പ്രധാനപ്പെട്ട കാര്യം, കോഹ്‌ലി പറഞ്ഞു. 

നവംബര്‍ 19ന് ശേഷം രാജ്യാന്തര സെഞ്ചുറിയിലേക്ക് എത്താന്‍ കോഹ്‌ലിക്ക് കഴിഞ്ഞിട്ടില്ല. ബംഗ്ലാദേശിനെതിരായ രാത്രി പകല്‍ ടെസ്റ്റിലായിരുന്നു ഒടുവിലത്തെ സെഞ്ചുറി. 2019 ഓഗസ്റ്റില്‍ വിന്‍ഡിസിനെതിരായ പരമ്പരയില്‍ തുടരെ രണ്ട് സെഞ്ചുറി നേടിയതിന് ശേഷവും പിന്നെ ഏകദിനത്തില്‍ സെഞ്ചുറി കണ്ടെത്താന്‍ കോഹ് ലിക്ക് കഴിഞ്ഞിട്ടില്ല. 

71 രാജ്യാന്തര സെഞ്ചുറികളാണ് ഇപ്പോള്‍ കോഹ് ലിയുടെ പേരിലുള്ളത്. നിലവില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡില്‍ റിക്കി പോണ്ടിങ്ങിനൊപ്പമാണ് കോഹ് ലി, 41 സെഞ്ചുറികള്‍. 197 മത്സരങ്ങളില്‍ നിന്നാണ് കോഹ് ലി 41 സെഞ്ചുറി നേടിയത്. പോണ്ടിങ്ങിന്റെ നേട്ടം 324 കളിയില്‍ നിന്നും. 

സ്വന്തം മണ്ണില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡില്‍ സച്ചിന് പിന്നിലാണ് കോഹ് ലി. സച്ചിന് 164 കളിയില്‍ നിന്ന് 20 സെഞ്ചുറിയുള്ളപ്പോള്‍ 95 കളിയില്‍ നിന്ന് 19 സെഞ്ചുറിയാണ് കോഹ് ലിയുടെ അക്കൗണ്ടിലുള്ളത്. 69 കളിയില്‍ നിന്ന് 14 സെഞ്ചുറിയുമായി ഹാഷിം അംലയാണ് മൂന്നാമത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com