ദുബായ്: ടി20 ലോകകപ്പിൽ ന്യൂസീലൻഡിനെതിരായ നിർണായക മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ഇന്ത്യ ഉയർത്തിയ 111 റൺസ് വിജയലക്ഷ്യം കിവീസ് 14.3 ഓവറിൽ മറികടന്നു. രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ന്യൂസീലൻഡ് വിജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ സ്കോർ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 110റൺസിൽ അവസാനിച്ചു. ഇതോടെ പാകിസ്ഥാനോടും ന്യൂസിലാൻഡിനോടും തോറ്റ ഇന്ത്യയുടെ സെമി സാധ്യതകൾ അനിശ്ചിതത്വത്തിലായി.
അടിക്കാൻ മറന്നു, അടി വാങ്ങിക്കൂട്ടി
35 പന്തുകളിൽ 49 റൺസെടുത്ത ഡാരിൽ മിച്ചെലിന്റെ ഇന്നിങ്സാണ് കിവീസ് ജയത്തിൽ നിർണായകമായത്. മൂന്ന് സിക്സും നാല് ഫോറും നിറഞ്ഞതായിരുന്നു താരത്തിന്റെ ബാറ്റിങ്. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 31 പന്തിൽ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 33 റൺസോടെ പുറത്താകാതെ നിന്നു. 17 പന്തിൽ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 20 റൺസെടുത്ത മാർട്ടിൻ ഗുപ്റ്റിലാണ് പുറത്തായ മറ്റൊരു താരം. ഡെവോൺ കോൺവെ രണ്ടു റൺസെടുത്തു. രണ്ടു വിക്കറ്റുകളും സ്വന്തമാക്കിയത് ജസ്പ്രീത് ബുംറയാണ്.
26 റൺസോടെ പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. 19 പന്തിൽ നിന്ന് ഒരു സിക്‌സും രണ്ടു ഫോറുമടങ്ങിയതാണ് ജഡേജയുടെ പ്രകടനം. തുടക്കം തന്നെ പതറിയ ഇന്ത്യയ്ക്ക് ഓപ്പണിങ് കൂട്ടുകെട്ടിൽ നിന്ന് മൂന്നാം ഓവറിൽ ഇഷാൻ കിഷനെ നഷ്ടമായി. 11 റൺസ് മാത്രമാണ് ഇഷാൻ- കെ എൽ രാഹുൽ ഓപ്പണിങ് സഖ്യത്തിന് സ്കോർ ബോർഡിൽ ചേർക്കാനായത്. ആറാം ഓവറിൽ 18 റൺസുമായി രാഹുലും മടങ്ങി. രോഹിത് ശർമ എട്ടാം ഓവറിൽ പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി. 14 പന്തിൽ 14 റൺസാണ് രോഹിത് നേടിയത്. 17 പന്തിൽ നിന്ന് വെറും ഒമ്പത് റൺസ് മാത്രം നേടി നായകൻ കോഹ് ലിയും മടങ്ങി. ഇതിനുപിനാനലെ ക്രീസിലൊന്നിച്ച ഋഷഭ് പന്തും ഹാർദിക് പാണ്ഡ്യയും ചേർന്നാണ് സ്കോർ 70 കടത്തിയത്. എന്നാൽ തൊട്ടുപിന്നാലെ 12 റൺസുമായി പന്തും ഔട്ടായി. 24 പന്തിൽ നിന്ന് 23 റൺസെടുത്ത ഹാർദിക് പാണ്ഡ്യ 19-ാം ഓവറിൽ പുറത്തായി.
തിളങ്ങി ടെൻഡ് ബോൾട്ട്
കിവീസ് ബൗളർമാരിൽ നാല് ഓവറിൽ 20 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത് ടെൻഡ് ബോൾട്ട് തിളങ്ങി. നാല് ഓവറിൽ വെറും 17 റൺസിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ ഇഷ് സോധിയും മികച്ച പ്രകടനം പുറത്തെടുത്തി.
ഇനിയുള്ള മത്സരങ്ങളിൽ അഫ്ഗാനിസ്താൻ, സ്‌കോട്ലൻഡ്, നമീബിയ എന്നിവരെ തോൽപ്പിച്ചാലും ഇന്ത്യ സെമിയിലെത്താൻ സാധ്യത കുറവാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates