

എഡ്ജ്ബാസ്റ്റൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് 10 ദിവസം മാത്രം മുൻപിൽ നിൽക്കെ ന്യൂസിലാൻഡിന് കനത്ത പ്രഹരം. നായകൻ കെയ്ൻ വില്യംസണും സ്പിന്നർ മിച്ചൽ സാന്ത്നറും പരിക്കിന്റെ ഭീഷണിയിലാണ്.
ഇതോടെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇവർ കളിച്ചേക്കില്ല. ലോർഡ്സിൽ നടന്ന ആദ്യ ടെസ്റ്റിന് ഇടയിലാണ് വിരൽ മുറിഞ്ഞ് സാന്ത്നർക്ക് പരിക്കേറ്റത്. കൈമുട്ടിലെ പ്രശ്നങ്ങളാണ് വില്യംസണിന് വലയ്ക്കുന്നത്. കഴിഞ്ഞ ഏതാനും മാസമായി കൈ മുട്ടിലെ പ്രശ്നങ്ങൾ വില്യംസണിനെ വലയ്ക്കുന്നുണ്ട്. ഇതിനെ തുടർന്ന് ഐപിഎല്ലിലെ ആദ്യ മത്സരങ്ങളും ന്യൂസിലാൻഡിന്റെ ബംഗ്ലാദേശിന് എതിരായ വൈറ്റ്ബോൾ പരമ്പരയും വില്യംസണിന് നഷ്ടമായിരുന്നു.
ഫിറ്റ്നസ് പൂർണമായും വീണ്ടെടുക്കാൻ വേണ്ടത്ര സമയം വില്യംസണിന് ടീം മാനേജ്മെന്റ് അനുവദിക്കുകയാണെന്ന് ന്യൂസിലാൻഡ് കോച്ച് ഗാരി സ്റ്റെഡ് പറഞ്ഞു. അതിനിടയിൽ പേസർ ട്രെന്റ് ബോൾട്ട് കിവീസ് ടീമിനൊപ്പം ചേർന്നു. രണ്ടാം ടെസ്റ്റിൽ ബോൾട്ടിനെ ടീമിൽ ഉൾപ്പെടുത്തുമെന്ന് കോച്ച് പറഞ്ഞു. ഡ്യൂക്ക് ബോളിൽ ബോൾട്ടിന് ചെയ്യാൻ സാധിക്കുന്നത് എന്തെന്ന് ബോൾട്ട് നമുക്ക് കാണിച്ച് തരാൻ പോവുകയാണെന്നും കിവീസ് കോച്ച് പറഞ്ഞു.
ജൂൺ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. ഫൈനലിന് മുൻപ് ഇംഗ്ലണ്ടിനെതിരെ പരമ്പര കളിക്കുന്നത് ന്യൂസിലാൻഡിന് മുൻതൂക്കം നൽകും എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ ഇതിലൂടെ പരിക്കിന്റെ ഭീഷണി ഇപ്പോൾ കിവീസ് ടീമിന് മുകളിൽ വരുന്നു. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പരിക്കിന്റെ ഭീഷണിയില്ലാതെ ഫ്രഷായി ഇറങ്ങാൻ ഇന്ത്യൻ താരങ്ങൾക്ക് സാധിക്കുമെന്നാണ് ഇന്ത്യൻ ക്യാംപിൽ നിന്നുള്ള വിലയിരുത്തൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates