

വെല്ലിങ്ടന്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് കൂറ്റന്‍ ലീഡിലേക്ക്. ഒന്നാം ഇന്നിങ്‌സില്‍ 280 റണ്‍സില്‍ പുറത്തായ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സ് 125 റണ്‍സില്‍ അവസാനിപ്പിച്ചിരുന്നു. 155 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇംഗ്ലണ്ട് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെന്ന നിലയില്‍. നിലവില്‍ ഇംഗ്ലണ്ടിനു 433 റണ്‍സ് ലീഡ്.
33 റണ്‍സുമായി ജോ റൂട്ടും 43 റണ്‍സുമായി ഹാരി ബ്രൂക്കുമാണ് ക്രീസില്‍.
ഓപ്പണര്‍ ബെന്‍ ഡുക്കറ്റ് (92), ജേക്കബ് ബേതല്‍ (96) എന്നിവരുടെ സെഞ്ച്വറി നഷ്ടങ്ങള്‍ മാത്രമാണ് അവര്‍ക്ക് നിരാശ സമ്മാനിച്ചത്. സാക് ക്രൗളി (8) ആണ് പുറത്തായ മറ്റൊരു താരം.
നേരത്തെ നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ഗസ് അറ്റ്കിന്‍സന്‍, ബ്രയ്ഡന്‍ കര്‍സ് എന്നിവരുടെ ബൗളിങാണ് കിവികളുടെ അടി തെറ്റിച്ചത്. 37 റണ്‍സെടുത്ത മുന്‍ നായകന്‍ കെയ്ന്‍ വില്ല്യംസന്‍ മാത്രമാണ് പിടിച്ചു നിന്നത്. അറ്റ്കിൻസൻ ഹാട്രിക്ക് വിക്കറ്റുകൾ നേടി. ന്യൂസിലൻഡിനു നഷ്ടമായ അവസാന മൂന്ന് വിക്കറ്റുകൾ താരം അടുത്തടുത്ത പന്തുകൾ വീഴ്ത്തിയാണ് ഇന്നിങ്സിനു തിരശ്ശീലയിട്ടത്.
ഹാരി ബ്രൂക്ക് നേടിയ എട്ടാം ടെസ്റ്റ് സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനു ഒന്നാം ഇന്നിങ്‌സില്‍ കരുത്തായത്. ഒലി പോപ്പ് അര്‍ധ സെഞ്ച്വറി നേടിയതും നിര്‍ണായകമായി. മറ്റൊരാളും അധികം ക്രീസില്‍ നിന്നില്ല.
ബ്രൂക്ക് 115 പന്തില്‍ 11 ഫോറും 5 സിക്സും സഹിതം 123 റണ്‍സ് വാരി. ഒലി പോപ്പ് 66 റണ്‍സെടുത്തു.
ന്യൂസിലന്‍ഡിനായി നതാന്‍ സ്മിത്ത് നാല് വിക്കറ്റുകള്‍ വീഴ്ത്തി. വില്‍ ഓറൂര്‍ക്ക് മൂന്ന് വിക്കറ്റുകളും മാറ്റ് ഹെന്റി രണ്ട് വിക്കറ്റും സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates