

ഹാമില്‍ട്ടന്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിനു മുന്‍തൂക്കം. ഒന്നാം ഇന്നിങ്‌സില്‍ 347 റണ്‍സിനു പുറത്തായ ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് വെറും 143 റണ്‍സില്‍ അവസാനിപ്പിച്ചു. 204 റണ്‍സിന്റെ നിര്‍ണായക ലീഡുമായി തുടങ്ങിയ കിവികള്‍ രണ്ടാം ദിനം കളം നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെന്ന നിലയില്‍. അവര്‍ക്ക് 340 റണ്‍സ് ലീഡ്.
അര്‍ധ സെഞ്ച്വറി നേടിയ വില്‍ യങ് (60), സഹ ഓപ്പണര്‍ ക്യാപ്റ്റന്‍ ടോം ലാതം (19), വില്‍ ഒറൂര്‍ക്ക് (0) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്‍ഡിനു നഷ്ടമായത്. മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്‍ അര്‍ധ സെഞ്ച്വറി (50) തികച്ച് ക്രീസില്‍ തുടരുന്നു. 2 റണ്‍സുമായി രചിന്‍ രവീന്ദ്രയാണ് കൂട്ട്.
ഇംഗ്ലണ്ടിനായി രണ്ടാം ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് 2 വിക്കറ്റെടുത്തു. ഗസ് അറ്റ്കിന്‍സന്‍ ഒരു വിക്കറ്റ് വീഴ്ത്തി.
നേരത്തെ 4 വിക്കറ്റെടുത്ത മാറ്റ് ഹെൻറി മൂന്ന് വീതം വിക്കറ്റുകളെടുത്ത മിച്ചല്‍ സാന്റ്‌നര്‍, വില്‍ ഒറൂര്‍ക്ക് എന്നിവരുടെ മികവാണ് ഇംഗ്ലണ്ടിനെ ഒതുക്കിയത്. സാന്റ്‌നര്‍ ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയടിച്ച് ടീമിന്റെ ടോപ് സ്‌കോററായി ഓള്‍ റൗണ്ട് മികവോടെ കളം വാണു.
32 റണ്‍സെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ബെന്‍ സ്‌റ്റോക്‌സ് (27), ഒലി പോപ്പ് (24), ഓപ്പണര്‍ സാക് ക്രൗളി (21) എന്നിവര്‍ മാത്രമാണ് പിടിച്ചു നിന്ന മറ്റുള്ളവര്‍.
9 വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സെന്ന നിലയിലാണ് കിവികള്‍ രണ്ടാം ദിനം തുടങ്ങിയത്. ആദ്യ ദിവസം മികച്ച തുടക്കം ലഭിച്ച ശേഷം ന്യൂസിലന്‍ഡ് തകരുകയായിരുന്നു.
ഒന്നാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിനായി മിച്ചല്‍ സാന്റ്‌നറാണ് ടോപ് സ്‌കോററായത്. താരം 76 റണ്‍സെടുത്തു ടീം സ്‌കോര്‍ 247ല്‍ എത്തിച്ചു. ക്യാപ്റ്റന്‍ ടോം ലാതം (63), സഹ ഓപ്പണര്‍ വില്‍ യങ് (42), മൂന്നാമനായി എത്തിയ കെയ്ന്‍ വില്ല്യംസന്‍ (44) എന്നിവരും മികച്ച ബാറ്റിങ് പുറത്തെടുത്തു. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ കിവികള്‍ 105 റണ്‍സില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് അവര്‍ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായി.
ഇംഗ്ലണ്ടിനായി മാത്യു പോട്‌സ് 4 വിക്കറ്റെടുത്തു. ഗസ് അറ്റ്കിന്‍സന്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി. ബ്രയ്ഡന്‍ കര്‍സ് 2 വിക്കറ്റുകള്‍ സ്വന്തമാക്കി. ബെന്‍ സ്‌റ്റോക്‌സ് ഒരു വിക്കറ്റടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates