സെഞ്ച്വറി നേടിയ പാക് താരം ഫഖര്‍ സമാന്‍
സെഞ്ച്വറി നേടിയ പാക് താരം ഫഖര്‍ സമാന്‍

ഫഖര്‍ സമാന് സെഞ്ച്വറി; തകര്‍ത്തടിച്ച് പാകിസ്ഥാന്‍; തീപ്പാറും പോരാട്ടത്തില്‍ വില്ലനായി മഴ

63 പന്തില്‍ നിന്നാണ് വെടിക്കെട്ട് പ്രകടനത്തിലൂടെ സമാന്‍ സെഞ്ച്വറി നേടിയത്‌ 
Published on

ന്യൂസിലന്‍ഡിനെതിരെ തകര്‍ത്തടിച്ച് പാകിസ്ഥാന്‍. ഫഖര്‍ സമാന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ 20 ഓവറില്‍ പാകിസ്ഥാന്‍ 150 റണ്‍സ് പിന്നിട്ടു. ഓപ്പണര്‍ അബ്ദുല്ല ഷഫീഖിനെ തുടക്കത്തില്‍ നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ ബാബര്‍ അസം എത്തിയതോടെ കരുതലോടെയാണ് പാകിസ്ഥാന്‍ കളിച്ചത്. ഒരറ്റത്ത് അസം ശ്രദ്ധയോടെ ബാറ്റിങ് തുടങ്ങിയപ്പോള്‍ സമാന്‍ ആക്രമിച്ച് കളിച്ചു. 63 പന്തില്‍ സമാന്‍ സെഞ്ച്വറി അടിച്ചു. കളി 21.3 ഓവര്‍ പിന്നിടുമ്പോള്‍ പാകിസ്ഥാന്‍ ഒരുവിക്കറ്റിന്  160 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് മഴ കളി തടസപ്പെടുത്തിയത്. സൗത്തിയാണ് ഷഫീഖിനെ വീഴ്ത്തിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 401 റണ്‍സെടുത്തു. 35 ഓവറില്‍ ലക്ഷ്യം കണ്ടാല്‍ മാത്രമെ പാകിസ്ഥാന്‍ സെമി സാധ്യത നിലനിര്‍ത്താന്‍ കഴിയുകയുള്ളു. 

രചിന്‍ രവീന്ദ്രയുടെ സെഞ്ചുറിയും പരിക്ക് മാറി തിരിച്ചെത്തി അര്‍ധ സെഞ്ചുറി കുറിച്ച ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ ഇന്നിങ്സുമാണ് വമ്പന്‍ സ്‌കോര്‍ നേടാന്‍ കിവീസിന് സഹായകമായത്. 94 പന്തുകള്‍ നേരിട്ട രചിന്‍ ഒരു സിക്സും 15 ഫോറുമടക്കം 108 റണ്‍സെടുത്തു. ലോകകപ്പിലെയും ഏകദിന കരിയറിലെയും മൂന്നാം സെഞ്ചുറി കുറിച്ച താരം 523 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തെത്തി.

രചിന്‍ സെഞ്ച്വറി തികച്ചതിനു പിന്നാലെ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസനും ശതകം തൊടുമെന്നു പ്രതീക്ഷിച്ചു. എന്നാല്‍ അര്‍ഹിച്ച സെഞ്ച്വറിക്ക് അഞ്ച് റണ്‍സ് അകലെ വില്ല്യംസന്‍ വീണു. 79 പന്തില്‍ പത്ത് ഫോറും രണ്ട് സിക്സും സഹിതം വില്ല്യംസന്‍ 95 റണ്‍സുമായി മടങ്ങി. പിന്നാലെയാണ് രചിനും പുറത്തായത്. താരത്തെ മുഹമ്മദ് വാസിം മടക്കി.

രണ്ടാം വിക്കറ്റില്‍ വില്ല്യംസന്‍- രചിന്‍ സഖ്യം 180 റണ്‍സിന്റെ വിലപ്പെട്ട കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന വില്ല്യംസിനെ വീഴ്ത്തി ഇഫ്തിഖര്‍ അഹമ്മദാണ് കൂട്ടുകെട്ട് പൊളിച്ചത്.

ടോസ് നേടി പാകിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡെവോണ്‍ കോണ്‍വെ- രചിന്‍ രവീന്ദ്ര സഖ്യം മികച്ച തുടക്കമാണ് ടീമിനു നല്‍കിയത്.ഡെവോണ്‍ കോണ്‍വെയുടെ വിക്കറ്റാണ് ന്യൂസിലന്‍ഡിനു നഷ്ടമായത്. കോണ്‍വെ- രചിന്‍ സഖ്യം ഒന്നാം വിക്കറ്റില്‍ 68 റണ്‍സ് ചേര്‍ത്തു. കോണ്‍വെ 35 റണ്‍സെടുത്താണ് മടങ്ങിയത്. ഹസന്‍ അലിക്കാണ് വിക്കറ്റ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com