fight between Rahul and Sarfaraz
സര്‍ഫറാസ് ഖാന്‍, കെഎല്‍ രാഹുല്‍പിടിഐ

സര്‍ഫറാസിന് പകരം കെഎല്‍ രാഹുല്‍? ടീമിലെ സ്ഥാനത്തിനായി ഫൈറ്റെന്ന് ഇന്ത്യന്‍ സഹ പരിശീലകന്‍

ഇന്ത്യ- ന്യൂസിലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് 24 മുതല്‍ പുനെയില്‍
Published on

പുനെ: ആദ്യ ടെസ്റ്റിലെ അപ്രതീക്ഷിത തോല്‍വിയുടെ ഞെട്ടലില്‍ നിന്നു ഇന്ത്യ മുക്തമാകുന്നു. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഒരുക്കങ്ങള്‍ തകൃതി. ഈ മാസം 24 മുതല്‍ പുനെയില്‍ തുടങ്ങുന്ന രണ്ടാം പോരിലെ പ്ലെയിങ് ഇലവന്‍ സംബന്ധിച്ചു വലിയ ചര്‍ച്ചകളാണ് ടീമിനുള്ളിലെന്നു സഹ പരിശീലകന്‍ റയാന്‍ ടെന്‍ ഡോഷെ. പ്ലെയിങ് ഇലവനിലെ സ്ഥാനത്തിനായി താരങ്ങള്‍ തമ്മില്‍ മത്സരമുണ്ടെന്നു അദ്ദേഹം പറയുന്നു.

'മധ്യനിരയിലേക്ക് കെഎല്‍ രാഹുലും സര്‍ഫറാസ് ഖാനും തമ്മില്‍ മത്സരമുണ്ട്. ടീമിലെ സ്ഥാനത്തിനായി താരങ്ങള്‍ മത്സരിക്കുന്നുണ്ട്. അതൊരു വസ്തുതയാണ്. അക്കാര്യം മധുരത്തില്‍ പുരട്ടി പറയുന്നതില്‍ കാര്യമൊന്നുമില്ല.'

'ആദ്യ ടെസ്റ്റില്‍ സര്‍ഫറാസ് മിന്നും ഫോമിലാണ് കളിച്ചത്. മത്സര ശേഷം കെഎല്ലിനോടും ഞാന്‍ സംസാരിച്ചു. നിങ്ങള്‍ എത്ര പന്തുകള്‍ കളിച്ചു, എത്ര നഷ്ടപ്പെടുത്തി തുടങ്ങിയ കാര്യങ്ങള്‍ സംസാരിച്ചു. അദ്ദേഹത്തെ കുറിച്ച് ടീമിനു നിലവില്‍ ഒരാശങ്കയും ഇല്ല. അദ്ദേഹം നന്നായി ബാറ്റ് ചെയ്യുന്നു. മാനസികാവസ്ഥയും പോസിറ്റീവാണ്. രാഹുലിന്റെ ഫോമിനെ കുറിച്ചു ഞങ്ങള്‍ വലിയ പ്രാധാന്യമൊന്നും നല്‍കുന്നില്ല. അദ്ദേഹത്തില്‍ ടീം വിശ്വാസമര്‍പ്പിക്കുന്നു. ഗൗതി അദ്ദേഹത്തിനു സമയം നല്‍കാനും ഫോമിലേക്ക് മടങ്ങാനുമുള്ള സമയം അനുവദിച്ചിട്ടുണ്ട്.'

'ടീമില്‍ ആറ് സ്ഥാനങ്ങളിലേക്കാണ് മത്സരം. ഏഴ് പേരെ ഈ ആറ് സ്ഥാനങ്ങളിലേക്കാണ് പരിഗണിക്കേണ്ടത്. പിച്ച് നോക്കിയായിരിക്കും ആരൊക്കെ ടീമിലുണ്ടാകണമെന്നു തീരുമാനിക്കുക.'

സര്‍ഫറാസ് മിന്നും ഫോമില്‍ നില്‍ക്കുന്നത് ഞങ്ങള്‍ 'കാണാതിരിക്കുന്നില്ല. ഇറാനി ട്രോഫി ഫൈനലിലും സര്‍ഫറാസ് 150, അതിനു കളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ടീമിനു ആവശ്യമുള്ളതു എന്താണോ അതിനനുസരിച്ചായിരിക്കും തീരുമാനങ്ങള്‍'- ടെന്‍ ഡോഷെ വ്യക്തമാക്കി. ഋഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ രണ്ടാം ടെസ്റ്റിനു മുന്നേ ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യ ടെസ്റ്റില്‍ ഇന്ത്യ 8 വിക്കറ്റിനാണ് തോറ്റത്. ഒന്നാം ഇന്നിങ്‌സില്‍ 46 റണ്‍സിനു ഓള്‍ ഔട്ടായ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ മികച്ച ബാറ്റിങുമായി തിരിച്ചെത്തി. നിര്‍ണായകമായത സര്‍ഫറാസ് നേടിയ കിടിലന്‍ 150 റണ്‍സാണ്. ഒപ്പം ഋഷഭ് പന്തും (99 റണ്‍സ്) തിളങ്ങി. കെഎല്‍ രാഹുല്‍ പക്ഷേ രണ്ടിന്നിങ്‌സിലും പരാജയപ്പെട്ടു. രാഹുല്‍ ഒന്നാം ഇന്നിങ്‌സില്‍ 0 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 12 റണ്‍സും മാത്രമാണ് താരം കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com