മെൽബൺ: വാക്സിൻ എടുക്കാത്തതിന്റെ പേരിൽ വിസ നിഷേധിക്കപ്പെട്ട വിഷത്തിൽ ഓസ്ട്രേലിയൻ സർക്കാരുമായുള്ള കേസിൽ വിജയിച്ച് ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്. ഓസ്ട്രേലിയൻ ഓപ്പൺ കളിക്കാനെത്തിയ സമയത്ത് വിമാനത്താവളത്തിൽ വച്ചാണ് വാക്സിൻ എടുക്കാത്തതിന്റെ പേരിൽ കുടിയേറ്റ നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ജോക്കോവിചിന് വിസ നിഷേധിച്ചത്.
താരത്തിന്റെ വിസ അസാധുവാക്കിയ ഓസ്‌ട്രേലിയൻ സർക്കാരിന്റെ തീരുമാനം കോടതി റദ്ദാക്കി. ഇതോടെ ജോക്കോവിച്ചിന് ഓസ്‌ട്രേലിയയിൽ തുടരാനാകും. ഒപ്പം 21ാം ഗ്രാൻസ്ലാം കിരീടമെന്ന ചരിത്ര നേട്ടത്തിനായി ഓസ്‌ട്രേലിയൻ ഓപ്പണിൽ കളിക്കാനുമാകും. എത്രയും പെട്ടെന്ന് ജോക്കോവിച്ചിനെ സ്വതന്ത്രനാക്കണമെന്ന് ഫെഡറൽ സർക്യൂട്ട് കോടതി ജഡ്ജി ആന്റണി കെല്ലി ഉത്തരവിട്ടു.
ഡിസംബറിൽ കോവിഡ് വന്നതിനാലാണ് വാക്‌സിൻ സ്വീകരിക്കാതിരുന്നതെന്നും വാക്‌സിൻ ഇളവ് ലഭിച്ചതിനാലാണ് ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്തതെന്നും ജോക്കോയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ജനുവരി 17-ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാനാണ് ആറിന് മെൽബൺ ടല്ലമറൈൻ വിമാനത്താവളത്തിൽ ജോക്കോ എത്തിയത്.
എന്നാൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന്റെ രേഖകളോ മെഡിക്കൽ ഇളവുകളോ ഹാജരാക്കാനായില്ല എന്ന് ആരോപിച്ച് വിസ റദ്ദാക്കുകയും കുടിയേറ്റ നിയമം ലംഘിക്കുന്നവരെ പാർപ്പിക്കുന്ന ഹോട്ടലിലേക്ക് മാറ്റുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് താരം കോടതിയെ സമീപിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates