നമീബിയയേയും തകര്‍ത്തു, സെമിയില്‍ കടന്ന് പാകിസ്ഥാന്‍; 45 റണ്‍സ് ജയം 

പാകിസ്ഥാന്‍ മുന്‍പില്‍ വെച്ച 190 റണ്‍സ് പിന്തുടര്‍ന്ന നമീബിയക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സിലേക്ക് എത്താനാണ് കഴിഞ്ഞത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

അബുദാബി: നമീബിയയെ 45 റണ്‍സിന് തകര്‍ത്ത് സെമിയില്‍ കടന്ന് പാകിസ്ഥാന്‍. പാകിസ്ഥാന്‍ മുന്‍പില്‍ വെച്ച 190 റണ്‍സ് പിന്തുടര്‍ന്ന നമീബിയക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സിലേക്ക് എത്താനാണ് കഴിഞ്ഞത്. 

50 പന്തില്‍ നിന്ന് 79 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാന്‍ ആണ് മാന്‍ ഓഫ് ദി മാച്ച്. എട്ട് റണ്‍സ് ചേര്‍ക്കുന്നതിന് ഇടയില്‍ തന്നെ ചെയ്‌സ് ചെയ്ത് ഇറങ്ങിയ നമീബിയയുടെ ആദ്യ വിക്കറ്റ് വീണു. ഹസന്‍ അലിയാണ് മൈക്കല്‍ വാനിനെ പുറത്താക്കി നമീബിയയെ പ്രഹരിച്ചത്. എന്നാല്‍ 40 റണ്‍സ് നേടി ക്രെയ്ഗ് വില്യംസും 43 റണ്‍സ് നേടി ഡേവിഡ് വീസും നമീബിയയുടെ ഇന്നിങ്‌സ് മുന്‍പോട്ട് കൊണ്ടുപോയി. 

എന്നാല്‍ വിജയ ലക്ഷ്യത്തിലേക്ക് എത്താന്‍ പാകത്തില്‍ റണ്‍റേറ്റ് ഉയര്‍ത്താന്‍ നമീബിയക്ക് കഴിഞ്ഞില്ല. ഇതോടെ നാലില്‍ നാലിലും ജയിച്ചാണ് പാകിസ്ഥാന്‍ ഇംഗ്ലണ്ടിനൊപ്പം സെമിയിലേക്ക് കടക്കുന്നത്. നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ വെടിക്കെട്ട് ബാറ്റിങ് ആണ് പുറത്തെടുത്തത്. 

പാകിസ്ഥാന്റെ വെടിക്കെട്ട് ബാറ്റിങ്‌

ടോസ് നേടിയ പാക് ക്യാപ്റ്റന്‍ ബാബര്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ ഓവറില്‍ ഒരു റണ്‍സും നല്‍കാതെയാണ് നമീബിയ പന്തെറിഞ്ഞത്. ആദ്യഓവറുകളില്‍ നമീബിയ നന്നായി പന്തെറിയുകയും കൃത്യതയോടെ ഫീല്‍ഡ് ചെയ്യുകയും ചെയ്തു.

ആദ്യ 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 59 റണ്‍സെന്ന നിലയിലായിരുന്ന പാകിസ്ഥാന്‍, അവസാന 10 ഓവറില്‍ 130 റണ്‍സ് അടിച്ചുകൂട്ടിയാണ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. അവസാന ഓവറില്‍ അടിച്ചുകൂട്ടിയ 24 റണ്‍സ് സഹിതം 50 പന്തില്‍ എട്ടു ഫോറുകളുടെയും നാലു സിക്‌സിന്റെയും അകമ്പടിയോടെ 79 റണ്‍സുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ മുഹമ്മദ് റിസ്‌വാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ബാബര്‍ അസം 49 പന്തില്‍ ഏഴു ഫോറുകള്‍ സഹിതം 70 റണ്‍സെടുത്തു. ഈ ലോകകപ്പില്‍ നാല് മത്സരങ്ങളില്‍നിന്ന് അസമിന്റെ മൂന്നാം അര്‍ധസെഞ്ചുറിയാണിത്.

ഓപ്പണിങ്ങില്‍ സെഞ്ചുറി കൂട്ടുകെട്ട്‌

ഓപ്പണിങ് പങ്കാളി മുഹമ്മദ് റിസ്‌വാനൊപ്പം ഒന്നാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ക്കാനും അസമിന് കഴിഞ്ഞു. വെറും 86 പന്തില്‍നിന്ന് റിസ്‌വാന്‍  ബാബര്‍ അസം സഖ്യം സ്‌കോര്‍ ബോര്‍ഡിലെത്തിച്ചത് 113 റണ്‍സാണ്.

വണ്‍ഡൗണായി എത്തിയ ഫഖര്‍ സമാന്‍ നിരാശപ്പെടുത്തിയെങ്കിലും 16 പന്തില്‍ അഞ്ചു ഫോറുകളോടെ 32 റണ്‍സുമായി പുറത്താകാതെ നിന്ന മുഹമ്മദ് ഹഫീസ് പാക്കിസ്ഥാന് മികച്ച സ്‌കോര്‍ ഉറപ്പാക്കി. മൂന്നാം വിക്കറ്റില്‍ റിസ്‌വാന്‍  ഹഫീസ് സഖ്യം 26 പന്തില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com