

മാഞ്ചസ്റ്റർ: പലസ്തീൻ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ് താരം പോൾ പോഗ്ബയും അമാഡ് ഡയല്ലോയും. പ്രീമിയർ ലീഗിലെ ഫുൾഹാമിനെതിരായ മത്സരത്തിന് ശേഷം പോഗ്ബയും അമാഡും ചേർന്ന് പലസ്തീൻ പതാക ഉയർത്തി.
യുനൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രഫോർഡിലെ തങ്ങളുടെ അവസാന പ്രീമിയർ ലീഗ് മത്സരത്തിന് ശേഷമായിരുന്നു പോഗ്ബ പലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഫുൾഹാമിനെതിരായ മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞിരുന്നു.
സീസണിലെ അവസാന പ്രീമിയർ ലീഗ് മത്സരത്തിന് ശേഷം യുനൈറ്റഡ് താരങ്ങൾ സ്റ്റേഡിയം വലംവെക്കുന്ന പതിവുണ്ട്. ഈ സമയം ആരാധകരിൽ ഒരാളാണ് പോഗ്ബയ്ക്ക് പലസ്തീൻ പതാക കൈമാറിയത്. കോവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ നീക്കിയതോടെ പതിനായിരത്തോളം വരുന്ന കാണികളാണ് മത്സരം കാണാൻ ഓൾഡ് ട്രഫോർഡിലേക്ക് എത്തിയത്.
ഇസ്രായേലിന്റെ ആക്രമണത്തിൽ 217 പലസ്തീനികൾ മരിച്ചതായാണ് റിപ്പോർട്ട്. കൊല്ലപ്പത്തവരിൽ 61 കുട്ടികളും ഉൾപ്പെടുന്നു. ഒരാഴ്ചയായി നീണ്ടുനിൽക്കുന്ന സംഘർഷത്തിൽ 1400ലേറെ പേർക്ക് പരിക്കേറ്റു. പലസ്തീൻ ജനതയ്ക്ക് പിന്തുണയർപ്പിച്ച് യൂറോപ്യൻ നഗരങ്ങളായ ലണ്ടൻ, ബെർലിൻ, മാഡ്രിഡ്, പാരിസ് എന്നിവിടങ്ങളിൽ പ്രതിഷേധ റാലികൾ നടന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates