

ന്യൂഡൽഹി: ശ്രീലങ്കൻ പര്യടനത്തിന് പോവുന്ന ഇന്ത്യൻ സംഘം അവിടെ മൂന്ന് ഇൻട്രാ സ്ക്വാഡ് മത്സരങ്ങൾ കളിക്കും. ശ്രീലങ്കയിലേക്ക് പറക്കുന്നതിന് മുൻപ് ടീം ദിവസം ക്വാറന്റൈനിലിരിക്കും.
ഏഴ് ദിവസം ഹാർഡ് ക്വാറന്റൈനും ഏഴ് ദിവസം സോഫ്റ്റ് ക്വാറന്റൈനുമാണ് തിങ്കളാഴ്ച ആരംഭിക്കുക. കൊളംബോയിലെത്തുമ്പോഴും ഇന്ത്യൻ ടീം ക്വാറന്റൈനിലിരിക്കണം. ശ്രീലങ്ക എ ടീമിന് എതിരേയോ മറ്റ് ടീമുകൾക്കെതിരേയോ പരമ്പര ആരംഭിക്കുന്നതിന് മുൻപ് പരിശീലന മത്സരം കളിക്കാൻ ഇന്ത്യ താത്പര്യം പ്രകടിപ്പിച്ചതായി ലങ്കൻ ക്രിക്കറ്റ് ബോർഡ് വൃത്തങ്ങൾ പറയുന്നു.
എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഇത് ബുദ്ധിമുട്ടാണെന്നും ഇൻട്രാ സ്ക്വാഡ് മത്സരങ്ങളാവാം എന്നുമാണ് ലങ്കൻ ക്രിക്കറ്റ് ബോർഡ് ബിസിസിഐയെ അറിയിച്ചത്. വൈറ്റ്ബോൾ പരമ്പര ആരംഭിക്കുന്നതിന് മുൻപ് ഒരു ടി20 പരിശീലന മത്സരവും രണ്ട് ഏകദിന മത്സരവുമാവും ഇന്ത്യൻ ടീം കളിക്കുക.
ജൂൺ 28നാണ് ഇന്ത്യൻ ടീം കൊളംബോയിലേക്ക് തിരിക്കുന്നത്. കൊളംബോയിൽ മൂന്ന് ദിവസം ടീം ഹാർഡ് ക്വാറന്റൈനിൽ കഴിയണം. ഇതിന് ശേഷം പരിശീലനം ആരംഭിക്കാം. ജൂലൈ നാല് വരെയാണ് ക്വാറന്റൈൻ. ജൂലൈ 12നാണ് പരമ്പരയിലെ ആദ്യ മത്സരം. ശിഖർ ധവാനാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്. സഞ്ജു സാംസണും ടീമിലേക്ക് എത്തി. ദേവ്ദത്ത് പടിക്കൽ, ഋതുരാജ് ഗയ്കവാദ്, ചേതൻ സക്കറിയ എന്നിവരും ഇന്ത്യൻ ടീമിലേക്ക് ആദ്യമായി എത്തുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates