മുംബൈ: 2019 ഏകദിന ലോകകപ്പിനിടെ വലിയ വിവാദമായ സംഭവമായിരുന്നു ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ അധിക്ഷേപിച്ചുള്ള മുൻ താരം സഞ്ജയ് മഞ്‍ജരേക്കറുടെ കമന്റ്. പൊട്ടും പൊടിയും മാത്രം അറിയുന്ന ക്രിക്കറ്റ് താരം എന്നായിരുന്നു ജഡേജയെക്കുറിച്ചുള്ള മഞ്ജരേക്കറുടെ വിലയിരുത്തൽ. ജഡേജ ഏകദിനത്തിലും ടെസ്റ്റിലും ഒരു മോശം ബൗളറാണെന്നും മഞ്ചരേക്കർ വിലയിരുത്തിയിരുന്നു. പിന്നീട് വലിയ ചർച്ചകളാണ് വിഷയം സംബന്ധിച്ച് ഉയർന്നു വന്നത്.
ഇപ്പോഴിതാ അന്നത്തെ സംഭവം ഓർത്തെടുക്കുകയാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ ജഡേജ. 2019ലെ ലോകകപ്പ് സെമിയിൽ ഇന്ത്യ തോറ്റെങ്കിലും അന്ന് വീറോടെ പൊരുതിയ ജഡേജയുടെ ബാറ്റിങ് ആരാധകർ ഒരു കാലത്തും മറക്കാൻ ഇടയില്ല. തകർച്ചയിലേക്ക് വീണ ഇന്ത്യയെ പൊരുതാൻ സഹായിച്ചത് ജഡേജയുടെ പ്രകടനമായിരുന്നു. 59 പന്തിൽ താരം 77 റൺസാണ് നേടിയത്. അന്ന് അർധ ശതകം നേടിയ ശേഷം ബാറ്റ് കൊണ്ട് താരം നടത്തിയ വാൾ ചുഴറ്റുന്ന തരത്തിലുള്ള പ്രകടനം ഏറെ ചർച്ചയായിരുന്നു.
രണ്ടു വർഷങ്ങൾക്കിപ്പുറം അന്നത്തെ ആഘോഷത്തെക്കുറിച്ച് താരം ഓർക്കുന്നു- 'അന്ന് ഞാൻ ക്ഷുഭിതനായിരുന്നു. ബാറ്റ് വാൾ പോലെ വീശി ഞാൻ അന്ന് കമന്ററി ബോക്സാണ് തിരഞ്ഞത്. ഞാൻ ലക്ഷ്യമിട്ടത് ആരെയാണെന്ന് അത് കണ്ടവർക്ക് മനസിലാകും'- ജഡേജ തുറന്നു പറഞ്ഞു.
ലോകകപ്പ് സെമിയിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടുന്നതിന് മുൻപായിരുന്നു മഞ്ജരേക്കറുടെ കമന്റ്. ഇതിന് ട്വിറ്ററിലൂടെ ജഡേജ നൽകിയ മറുപടി ആരാധകർ ഏറ്റെടുത്തിരുന്നു. പിന്നാലെയായിരുന്നു സെമിയിൽ താരത്തിന്റെ മിന്നും പ്രകടനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates