ഷാർജ: ഐപിഎൽ 14–ാം സീസണിൽ ഫൈനൽ കാണാതെ പുറത്തായ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരങ്ങൾക്കും കുടുംബാംഗങ്ങൾക്കുമെതിരെ കടുത്ത സൈബർ ആക്രമണം. എലിമിനേറ്ററിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മോശം പ്രകടനം കാഴ്ചവച്ച ബാംഗ്ലൂർ ബോളറും ഓസിസ് താരവുമായ ഡാൻ ക്രിസ്റ്റ്യനുനേരെയാണ് കടുത്തആക്രമണം. താരത്തിന്റെ ഗർഭിണിയായ ഭാര്യയ്ക്കുനേരെയും സൈബർ ആക്രമണം രൂക്ഷമായിരിക്കുകയാണ്. ഇതോടെ ക്രിസ്റ്റ്യനും ബാംഗ്ലൂരിന്റെ മറ്റൊരു ഓസീസ് താരം ഗ്ലെൻ മാക്സ്‌വെലും വിമർശനവുമായി രംഗത്തെത്തി.
ഡാൻ ക്രിസ്റ്റ്യന്റെ എറിഞ്ഞ ഒരു ഓവറിൽ മൂന്നു സിക്സർ നേടിയ കൊൽക്കത്തയുടെ വെസ്റ്റിൻഡീസ് താരം സുനിൽ നരെയ്ൻ ആണ് കെകെആറിന്റെ വിജയശിൽപി. എന്നാൽ തന്റെ മോശം പ്രകടനത്തിന്റെ പേരിൽ ഭാര്യയെ ഉന്നമിടുന്നത് അവസാനിപ്പിക്കണമെന്ന് ക്രിസ്റ്റ്യൻ ആവശ്യപ്പെട്ടു. ‘എന്റെ ജീവിതപങ്കാളിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലെ കമന്റ് സെക്ഷനിലൊന്നു പോയി നോക്കൂ. ഇന്നത്തെ മത്സരത്തിൽ എന്റെ പ്രകടനം മോശമായിരുന്നു എന്നതു ശരിതന്നെ. അത് വെറും കളി മാത്രമല്ലേ. ദയവു ചെയ്ത് അവളെ ഇതിൽനിന്നെല്ലാം ഒഴിവാക്കണം’, ഡാൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
ഇതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ ഗ്ലെൻ മാക്സ്‌വെലും പ്രതികരിച്ചത്.‘ആർസിബിയെ സംബന്ധിച്ച് വളരെ മികച്ച സീസണായിരുന്നു ഇത്. നിർഭാഗ്യവശാൽ നമ്മൾ മോഹിച്ച സ്ഥലത്ത് എത്തും മുൻപേ പുറത്തായിരിക്കുന്നു. അതുകൊണ്ടു മാത്രം നമ്മുടെ മികച്ച പ്രകടനം ഇല്ലാതാകുന്നുണ്ടോ? സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചില പോസ്റ്റുകൾ തീർത്തും നിരാശപ്പെടുത്തുന്നതാണ്. ഓരോ ദിവസവും ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാൻ ആഗ്രഹിക്കുന്ന, അതിനായി ശ്രമിക്കുന്ന സാധാരണ മനുഷ്യരാണ് ഞങ്ങളും. ഇത്തരം അസഭ്യങ്ങൾ പോസ്റ്റ് ചെയ്യുന്നതിനു പകരം നല്ല മനുഷ്യരായിരിക്കാൻ ശ്രമിക്കൂ’, മാക്സ്‌വെൽ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates