"റയലിൽ ചേരാൻ കഴിഞ്ഞത് ഭാഗ്യം, സിസോ എന്റെ ബിഗ് ബ്രദർ"; എപ്പോഴും ഒരു ടീം പ്ലേയറായിരിക്കുമെന്ന് കരീം ബെൻസേമ
കഴിഞ്ഞ സീസണിലെ മികച്ച പുരുഷ ഫുട്ബോളർക്കുള്ള ബാലൺ ഡി ഓർ പുരസ്‌കാരം ടീം അംഗങ്ങൾക്ക് സമർപ്പിച്ച് റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കർ കരീം ബെൻസേമ. 'ഇത് ഒരു കൂട്ടായ വിജയമാണ്. വ്യക്തിഗത ട്രോഫിയായിരിക്കും, പക്ഷെ ടീമംഗങ്ങൾ ഇല്ലാതെ ഇത് നേടാനാകില്ല', എന്നാണ് പുരസ്കാരനേട്ടത്തിന് ശേഷം ബെൻസേമ പറഞ്ഞത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ, സാദിയോ മാനെ, എർലിങ് ഹാളണ്ട്, മുഹമ്മദ് സല, റോബർട്ട് ലെവൻഡോവ്സ്‌കി എന്നിവരെ പിന്തള്ളിയാണ് ബെൻസേമ പുരസ്‌കാരം സ്വന്തമാക്കിയത്. ബാലൺ ഡി ഓർ നേടുന്ന അഞ്ചാമത്തെ ഫ്രഞ്ച് താരമാണ് ബെൻസേമ. 'ഇത് ഒരു കൂട്ടായ വിജയമാണ്. വ്യക്തിഗത ട്രോഫിയായിരിക്കും, പക്ഷെ ടീമംഗങ്ങൾ ഇല്ലാതെ ഇത് നേടാനാകില്ല. ചിലപ്പോൾ ഗോൾ ലഭിച്ചെന്നിരിക്കും, പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഫുട്‌ബോൾ ഒരു കൂട്ടായ കായിക ഇനമാണ് അതുകൊണ്ട് ഞാൻ എപ്പോഴും ഒരു ടീം പ്ലേയറായിരിക്കും. ഞാൻ ഒരിക്കലും കീഴടങ്ങിയില്ല. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബായ റയലിൽ ചേരാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. തുടക്കത്തിൽ കഷ്ടപ്പെട്ടെങ്കിലും ഞാൻ ശ്രദ്ധയോടെ മുന്നേറി. എന്റെ മനശക്തി കാത്തുസൂക്ഷിക്കാൻ ഞാൻ പരിശ്രമിച്ചുകൊണ്ടിരുന്നു, ധൈര്യവും നിശ്ചയദാർഢ്യവും എനിക്കൊപ്പമുണ്ട്, താരം പറഞ്ഞു.
സിനദിൻ സിദാനിൽ നിന്നാണ് ബെൻസേമ പുരസ്കാരം സ്വീകരിച്ചത്. ബെൻസേമയ്ക്ക് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ഫ്രഞ്ച് താരം സിദാൻ ആയിരുന്നു. 1998ലായിരുന്നു അത്. സിസോ എന്റെ ബിഗ് ബ്രദറാണ്. അദ്ദേഹം എന്റെ പരിശീലകനായിരുന്നു(2016-18ലും, 2019-21ലും) എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. ചരിത്രത്തിലെ ഏറ്റവും മികച്ച ഫ്രഞ്ച് കളിക്കാരൻ അദ്ദേഹമാണ്, ബെൻസേമ പറഞ്ഞു.
ഫുട്‌ബോൾ കളിക്കുന്നത് തുടരുക, സ്‌കോർ ചെയ്യുക, ടീമംഗങ്ങളെ സ്‌കോർ ചെയ്യാൻ സഹായിക്കുക എന്നതൊക്കെയാണ് തന്റെ ലക്ഷ്യമെന്നും അടുത്ത വെല്ലുവിളി ലോകകപ്പാണെന്നും ബെൻസേമ കൂട്ടിച്ചേർത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
