

കാണ്‍പുര്‍: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര തുടങ്ങാനിരിക്കെ രഞ്ജിയില്‍ കിടിലന്‍ സെഞ്ച്വറിയുമായി റിങ്കു സിങ്. ആന്ധ്രക്കെതിരായ പോരാട്ടത്തില്‍ ഉത്തര്‍പ്രദേശിനെ കരകയറ്റുന്ന ഇന്നിങ്‌സുമായി താരം കളം വാണു. 273 പന്തുകള്‍ നേരിട്ട് 13 ഫോറും 2 സിക്‌സും സഹിതം റിങ്കു 165 റണ്‍സുമായി പുറത്താകാതെ നിന്നു.
പതിവ് വെടിക്കെട്ട് ഉപേക്ഷിച്ച് ക്രീസില്‍ നങ്കൂരമിട്ട് കളിച്ചാണ് റിങ്കു ശതകത്തിലെത്തിയത്. ആന്ധ്ര ഒന്നാം ഇന്നിങ്‌സില്‍ 470 റണ്‍സില്‍ പുറത്തായപ്പോള്‍ യുപി ഒന്നാം ഇന്നിങ്‌സില്‍ റിങ്കുവിന്റെ ബാറ്റിങ് കരുത്തില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 471 റണ്‍സില്‍ എത്തി. പിന്നാലെ കളി സമനിലയിലും പിരിഞ്ഞു. അഞ്ചാം സ്ഥാനത്തിറങ്ങിയ റിങ്കു വാലറ്റത്തെ കൂട്ടുപിടിച്ചാണ് പോരാട്ടം നയിച്ചത്.
സെഞ്ച്വറിയോടെ താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 3,400 റണ്‍സ് പിന്നിട്ടു. താരത്തിന്റെ എട്ടാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയാണിത്. 22 അര്‍ധ സെഞ്ച്വറികളും റിങ്കുവിന്റെ പേരിലുണ്ട്.
അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഇന്ത്യ ഓസീസ് മണ്ണില്‍ കളിക്കുന്നത്. ടി20 ടീമിലെ സ്ഥിര സാന്നിധ്യമാണ് റിങ്കു. ഏഷ്യാ കപ്പ് ടീമില്‍ അംഗമായിട്ടും പ്ലെയിങ് ഇലവനില്‍ സ്ഥാനം കിട്ടാതെ ബഞ്ചിലിരുന്ന റിങ്കുവിനു, ഫൈനലിൽ മാത്രമാണ് താരത്തിനു ബാറ്റിങിനു അവസരം കിട്ടിയത്. ഫൈനലിൽ പാകിസ്ഥാനെതിരെ ഒരേയൊരു പന്ത് മാത്രമാണ് താരം നേരിട്ടത്. അതിൽ ബൗണ്ടറിയടിച്ച് ടീമിന്റെ വിജയ റൺ കുറിച്ചതും റിങ്കുവായിരുന്നു.
റിങ്കു മിന്നും ഫോമിലാണ് ഓസ്‌ട്രേലിയയിലേക്ക് പറക്കാന്‍ ഒരുങ്ങുന്നത്. ഹര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായതിനാല്‍ ഇന്ത്യ മികച്ച ഫിനിഷറെന്ന നിലയില്‍ റിങ്കുവിനെ പ്ലെയിങ് ഇലവനില്‍ പരീക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
