

ലഖ്നൗ: അവസാന ഓവറില്‍ അഞ്ച് സിക്‌സടക്കം തൂക്കി ഏതാണ്ട് ഒറ്റയ്ക്കു തന്നെ റിങ്കു സിങ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചു. ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ പോരാട്ടത്തില്‍ 100 പോലും കടക്കുമോ എന്നു തോന്നിച്ച സ്ഥലത്തു നിന്നാണ് റിങ്കുവിന്റെ മറ്റൊരു മാജിക്ക് ഇന്നിങ്‌സ് പിറന്നത്.
റിങ്കുവിന്റെ കിടിലന്‍ ബാറ്റിങ് കരുത്തില്‍ കെകെആര്‍ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് സ്വന്തമാക്കി. ടോസ് നേടി ലഖ്‌നൗ കൊല്‍ക്കത്തയെ ബാറ്റിങിനു അയയ്ക്കുകയായിരുന്നു.
51 പന്തില്‍ 5 സിക്‌സും 7 ഫോറും സഹിതം റിങ്കു പുറത്താകാതെ 83 റണ്‍സെടുത്തു. ദിഗ്വേഷ് റാഠി എറിഞ്ഞ അവസാന ഓവറിൽ 26 റൺസ് പിറന്നതോടെയാണ് കൊൽക്കത്ത 155ൽ എത്തിയത്. ഈ ഓവറിൽ റിങ്കു തുടരെ 4 സിക്സുകളാണ് തൂക്കിയത്.
തുടക്കം മുതല്‍ കൊല്‍ക്കത്ത റണ്‍സെടുക്കാന്‍ നന്നേ കഷ്ടപ്പെട്ടു. 93 റണ്‍സ് ചേര്‍ക്കുന്നതിനിടെ 7 വിക്കറ്റുകള്‍ നഷ്ടമായ കൊല്‍ക്കത്തയെ പിന്നീട് റിങ്കുവിന്റെ മികവാണ് 150 കടത്തിയത്.
റിങ്കുവിനു പുറമെ കാമറൂണ്‍ ഗ്രീനാണ് കാര്യമായി സംഭാവന നല്‍കിയ മറ്റൊരു ബാറ്റര്‍. താരം 21 പന്തില്‍ 3 സിക്‌സുകള്‍ സഹിതം 34 റണ്‍സ് നേടിയതും ഇന്നിങ്‌സിനു ബലം നല്‍കി.
അജിന്‍ക്യ രഹാനെ (10), ടിം സീഫെര്‍ട് (0), അംഗ്കൃഷ് രഘുവംശി (9), റോവ്മാന്‍ പവല്‍ (1), അനുകുല്‍ റോയ് (0), രമണ്‍ദീപ് സിങ് (6), എന്നിവരെല്ലാം വന്‍ പരാജയമായി മാറിയ പിച്ചിലാണ് റിങ്കു വേറിട്ടു നിന്നത്. ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ റിങ്കുവിനൊപ്പം സുനില്‍ നരെയ്ന്‍ (4) ആണ് ക്രീസില്‍.
4 ഓവറില്‍ ഒരു മെയ്ഡനടക്കം 23 റണ്‍സ് വിട്ടുകൊടുത്തു 5 വിക്കറ്റുകള്‍ പിഴുത മൊഹ്‌സിന്‍ ഖാന്റെ മാരക ബൗളിങാണ് കൊല്‍ക്കത്തയെ തുടക്കത്തില്‍ തകര്‍ത്തെറിഞ്ഞത്. ജോര്‍ജ് ലിന്‍ഡിനാണ് മറ്റൊരു വിക്കറ്റ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates