ഫിറ്റ്‌നസ് നിലനിർത്താനായാൽ ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനം രോഹിത് ശർമ്മയെ ഏൽപ്പിക്കാമെന്ന് ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രി. വിരാട് കോഹ്ലി രണ്ട് വർഷം കൂടി ക്യാപ്റ്റനായി തുടരണമായിരുന്നു എന്ന് പറഞ്ഞ അദ്ദേഹം രോഹിത്തിനെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഉയർത്തുന്നതിൽ പ്രശ്‌നമില്ലെന്ന് അഭിപ്രായപ്പെട്ടു.
അജിങ്ക്യ രഹാനയുടെ മോശം ഫോമിനെ തുടർന്ന് കഴിഞ്ഞ വർഷമാണ് രോഹിത്തിനെ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനാക്കിയത്. അതേസമയം അടുത്തിടെ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സീരീസിൽ പരിക്കുമൂലം രോഹിത്തിന് ടീമിനൊപ്പം ചേരാനായില്ല. രണ്ടാം ടെസ്റ്റിൽ കോഹ്ലി കളിക്കാതിരുന്നപ്പോൾ കെ എൽ രാഹുലാണ് ടീമിനെ നയിച്ചത്.
' രോഹിത് ഫിറ്റ് ആണെങ്കിൽ എന്തുകൊണ്ട് അദ്ദേഹത്തിന് ടെസ്റ്റ് ടീമിന്റെയും ക്യാപ്റ്റനായിക്കൂടാ? വൈസ് ക്യാപ്റ്റനാക്കാമെങ്കിൽ എന്തുകൊണ്ട് ക്യാപ്റ്റനായി സ്ഥാനക്കയറ്റം നൽകിക്കൂടാ? ശാസ്ത്രി ചോദിച്ചു. അതേസമയം മുഴുവൻസമയ വൈസ് ക്യാപ്റ്റനെ നിയമിക്കാതെതന്നെ ടീമിന് മുന്നോട്ടുപോകാമെന്നാണ് ശാസ്ത്രിയുടെ അഭിപ്രായം. ' ഒരാളെ വൈസ് ക്യാപ്റ്റനായി ചുമതലപ്പെടുത്തും. പിന്നീട് പ്ലെയിങ് 11 തീരുമാനിക്കുമ്പോൾ വൈസ് ക്യാപ്റ്റനെ അതിൽ ഉൾപ്പെടുത്താനാവില്ലെന്ന് തിരിച്ചറിയും'.പരമ്പര തീരുമാനിക്കുമ്പോൾ പരിചയസമ്പത്തും പ്രകടനവും വിലയിരുത്തി വൈസ് ക്യാപ്റ്റനെ തീരുമാനിക്കാമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
നേതൃത്വത്തിന്റെ കാര്യത്തിൽ പന്തിനെയും പരിഗണിക്കണമെന്ന് ശാസ്ത്രി പറഞ്ഞു. പന്ത് ടീമിന് ഉപരിയായി സ്വന്തം നേട്ടങ്ങൾക്ക് വേണ്ടിയാണ് ശ്രമിക്കുന്നതെന്ന് പലരും അഭിപ്രായപ്പെടുമെങ്കിലും വാസ്തവം അതല്ലെന്നും കളി മനസ്സിലാക്കി എപ്പോഴും കൂട്ടായ പരിശ്രമത്തിന് പ്രാധാന്യം നൽകുന്ന കളിക്കാരനാണ് പന്ത് എന്നും ശാസ്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates