

ലാഹോർ: രോഹിത് ശർമയ്ക്ക് എതിരെ ബൗൾ ചെയ്യുക എളുപ്പമെന്ന് പാകിസ്ഥാൻ മുൻ പേസർ മുഹമ്മദ് ആമിർ. കോഹ് ലിക്കെതിരെ ബൗൾ ചെയ്യുക കുറച്ച് പ്രയാസമാണ് എങ്കിലും ഇരുവർക്കുമെതിരെ ബൗൾ ചെയ്യുക എന്നത് തനിക്ക് വെല്ലുവിളിയല്ലെന്ന് ആമിർ പറഞ്ഞു.
രോഹിത്തിന് ബൗൾ ചെയ്യുന്നതാണ് എളുപ്പമായി തോന്നിയിട്ടുള്ളത്. ഇൻസ്വിങ്ങറിലൂടേയും ഔട്ട്സ്വിങ്ങറിലൂടേയും എനിക്ക് രോഹിത്തിന്റെ വിക്കറ്റ് വീഴ്ത്താനാവും. ഇടംകയ്യൻ ബൗളറിൽ നിന്നുള്ള ഇൻസ്വിങ്ങർ രോഹിത്തിന്റെ പരിഭ്രമിപ്പിക്കും. കോഹ് ലിക്കെതിരെ പന്തെറിയുന്നത് കുറച്ച് ദുഷ്കരമാണ് എന്ന് പറയാം. കാരണം സമ്മർദ ഘട്ടങ്ങളിൽ കൂടുതൽ മികവ് കണ്ടെത്തുന്ന കളിക്കാരനാണ് കോഹ് ലി, ആമിർ പറഞ്ഞു.
2017ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മുൻനിരയെ തകർത്തിട്ടത് ആമിർ ആയിരുന്നു. അന്ന് രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോഹ് ലി എന്നിവരുടെ വിക്കറ്റ് ആമിർ സ്വന്തമാക്കി. സ്റ്റീവ് സ്മിത്തിന് പന്തെറിയുക എന്നതാണ് ഏറ്റവും പ്രയാസം എന്നും ആമിർ പറഞ്ഞു. സ്മിത്തിന്റെ സാങ്കേതിക തികവ് അത്രയും മികച്ചതാണ്. എവിടേക്കാണ് സ്മിത്ത് ബാറ്റ് ചെയ്യുമ്പോൾ പന്തെറിയേണ്ടത് എന്ന് തീരുമാനിക്കാനാവില്ല. ഓട്ട്സ്വിങ്ങർ എറിഞ്ഞാൽ അത് ലീവ് ചെയ്യും.സ്റ്റംപിന് നേരെ എറിഞ്ഞാൽ അതിൽ മനോഹരമായി കളിക്കും, ആമിർ ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ വർഷമാണ് ആമിർ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. പാകിസ്ഥാൻ ക്രിക്കറ്റ് ടീം മാനേജ്മെന്റിന്റെ മനസിക പീഡനങ്ങളെ തുടർന്നാണ് വിരമിക്കൽ പ്രഖ്യാപനം എന്ന് ആമീർ പറഞ്ഞിരുന്നു. നിലവിൽ ബ്രിട്ടനിലാണ് മുഹമ്മദ് ആമിർ കഴിയുന്നത്. ബ്രിട്ടൻ പൗരത്വത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ബ്രിട്ടൻ പൗരത്വം ലഭിച്ചാൽ ആമിറിനെ ഐപിഎല്ലിലേക്ക് ഫ്രാഞ്ചൈസികൾ എത്തിക്കുമോ എന്ന ചോദ്യവും ശക്തമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates