

തിരുവനന്തപുരം: ബാറ്റിങ് ശൈലി മാറ്റാനുള്ള തീരുമാനമാണ് മികച്ച പ്രകടനത്തിനു പിന്നിലെന്നു ഇന്ത്യയ്ക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സമ്മാനിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച മലയാളി താരം സഞ്ജു സാംസൺ. ലോകകപ്പ് വിജയത്തിനു ശേഷം ജന്മനാടായ വിഴിഞ്ഞത്തു ലഭിച്ച സ്വീകരണത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യയുടെ മലയാളി ഹീറോ. ലോകകപ്പ് വിജയത്തിനിടെ തിങ്കളാഴ്ച ചാർട്ടേഡ് വിമാനത്തിലാണ് സഞ്ജു അഹമ്മദാബാദിൽ നിന്നു കേരളത്തിലെത്തിയത്.
'കപ്പടിച്ചതിൽ വലിയ സന്തോഷമുണ്ട്. ആരോധകരോട് പറയാൻ വാക്കുകളില്ല. ടീമിലുള്ളപ്പോഴും മികച്ച പ്രകടനം നടത്താൻ സാധിക്കാതിരുന്നപ്പോഴും ഈ നാട്ടുകാരാണ് കൂടെനിന്നത്. ലോകകപ്പ് വിജയം നാട്ടിലുള്ള ആളുകൾക്കായി സമർപ്പിക്കുന്നു. ആരാധകരുടെ സന്ദേശങ്ങളും റീൽസും ഒക്കെ ഭാര്യ കാണിച്ചു തരാറുണ്ട്. ചിലപ്പോഴൊക്കെ കണ്ണ് നിറഞ്ഞു പോയിട്ടുണ്ട്.'
'മനസ് ഒന്നു പാളിയപ്പോഴാണ് ആരെ വിളിക്കുമെന്നു ആലോചിച്ചത്. അപ്പോഴാണ് സച്ചിൻ സാറിന്റെ പേര് മനസിൽ വന്നത്. ആദ്യം വിളിച്ചപ്പോൾ 25 മിനിറ്റാണ് അദ്ദേഹം സംസാരിച്ചത്. എല്ലാ കാര്യങ്ങളിലും ആവശ്യമായ ഉപദേശങ്ങൾ ലഭിക്കാറുണ്ട്. അദ്ദേഹത്തിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കാറുണ്ട്. ലോകകപ്പ് ഫൈനലിന്റെ തലേദിവസവും കാര്യങ്ങൾ അന്വേഷിക്കാൻ അദ്ദേഹം വിളിച്ചിരുന്നു. ലോകകപ്പ് നേടിയപ്പോഴും അദ്ദേഹത്തിന്റെ സന്ദേശം ലഭിച്ചു.'
'കുറേ കളിക്ക് വലിച്ചടിച്ചു നോക്കി. നടന്നില്ല. വേറെ ഒരു വഴിയില്ലാത്തതു കൊണ്ടാണ് ശൈലി ഒന്നു മാറ്റിയത്. വീഴ്ചകളിൽ നിന്നു പഠിക്കണമല്ലോ. ലോകകപ്പിനായി മറ്റൊരു ഗെയിം പ്ലാൻ നടപ്പാക്കുകയായിരുന്നു. കഴിഞ്ഞ ഒരു മാസമായി എന്റെ ഫോൺ ഓഫാണ്. പറത്തു നിന്നുള്ള ബഹളങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞു നിൽക്കാൻ പറ്റി. ക്രിക്കറ്റിൽ മാത്രം ശ്രദ്ധിക്കാനും സാധിച്ചു. ഡൽഹിയിൽ ലോകകപ്പ് വിജയത്തിന്റെ ആഘോഷം നടക്കാൻ സാധ്യതയുണ്ട്. അങ്ങനയെങ്കിൽ തിരിച്ചു ഉടൻ തന്നെ മടങ്ങേണ്ടി വരും'- സഞ്ജു വ്യക്തമാക്കി.
ഇന്ത്യ ടി20 ലോകകപ്പ് കിരീടം നിലനിർത്തി ചരിത്രമെഴുതിയപ്പോൾ അതിന്റെ നെടുനായകത്വം വഹിച്ചത് സഞ്ജുവാണ്. ലോകകപ്പ് തുടങ്ങുമ്പോൾ മോശം ഫോമിന്റെ പേരിൽ ബഞ്ചിലിരുന്ന മലയാളി താരം പിന്നീട് ടീമിൽ തിരിച്ചെത്തിയാണ് കിടിലൻ ബാറ്റിങ് പുറത്തെടുത്തത്. സൂപ്പർ 8ൽ വിൻഡീസിനെതിരായ ജീവൻമരണ പോരാട്ടത്തിൽ 97 റൺസടിച്ച സഞ്ജു സെമിയിലും ഫൈനലിലും 89 റൺസ് വീതം നേടിയാണ് തിളങ്ങിയത്. 5 കളിയിൽ നിന്നു 321 റൺസ് നേടി ടൂർണമെന്റിന്റെ താരമായി മാറിയാണ് സഞ്ജു ലോകകപ്പ് അവിസ്മരണീയമാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates