

സിഡ്നി: രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനു മുന്നിൽ 259 റൺസ് വിജയ ലക്ഷ്യം വച്ച് ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത അവർ 9 വിക്കറ്റ് നഷ്ടത്തിൽ 258 റൺസ് നേടി. ടോസ് നേടി വിൻഡീസ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഒരു ഘട്ടത്തിൽ ഓസീസ് 200 കടക്കുമോ എന്നു സംശയമായിരുന്നു. എട്ടാമനായി ക്രീസിലെത്തിയ സീൻ ആബ്ബോട്ടിന്റെ അവസരോചിത ബാറ്റിങാണ് ഓസീസിനെ ഈ നിലയിലേക്ക് എത്തിച്ചത്. 167 റൺസ് ചേർക്കുന്നതിനിടെ ഏഴ് വിക്കറ്റുകൾ നഷ്ടമായ അവസ്ഥയിലായിരുന്നു ഓസ്ട്രേലിയ.
ആബ്ബോട്ട് അർധ സെഞ്ച്വറി നേടി. താരം 63 പന്തിൽ ഒരു ഫോറും നാല് സിക്സും സഹിതം 69 റൺസെടുത്തു. 33 പന്തിൽ 18 റൺസുമായി അരങ്ങേറ്റക്കാരൻ വിൽ സതർലാൻഡ് പിന്തുണച്ചു. ആദം സാംപ (8), ജോഷ് ഹെയ്സൽവുഡ് (4) എന്നിവർ പുറത്താകാതെ നിന്നു. മാത്യു ഷോട്ട് (41), കാമറൂൺ ഗ്രീൻ (33), ആരോൺ ഹാർഡി, മർനസ് ലബുഷെയ്ൻ (26) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
തുടക്കത്തിൽ ഗുഡാകേഷ് മോട്ടിയുടെ ബൗളിങാണ് ഓസീസിനെ വട്ടം കറക്കിയത്. താരം പത്തോവറിൽ 28 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. അൽസാരി ജോസഫ്, റൊമേരിയോ ഷെഫേർഡ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി. മാത്യു ഫോർഡ്, ഒഷെയ്ൻ തോമസ് എന്നിവർ ഓരോ വിക്കറ്റെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates