'കൗണ്ട് ഡൗണ്‍ തുടങ്ങി; ടെന്നീസ് മതിയാക്കുന്നു'- വിരമിക്കല്‍ സൂചന നല്‍കി ഇതിഹാസ താരം സെറീന 

1999ല്‍ യുഎസ് ഓപ്പണ്‍ കളിച്ചാണ് സെറീന തന്റെ ഐതിഹാസിക ടെന്നീസ് യാത്രക്ക് തുടക്കമിട്ടത്
ഫോട്ടോ: എപി
ഫോട്ടോ: എപി
Updated on
1 min read

ന്യൂയോര്‍ക്ക്: വിരമിക്കല്‍ സൂചനകള്‍ നല്‍കി അമേരിക്കന്‍ ടെന്നീസ് ഇതിഹാസം സെറീന വില്ല്യംസ്. ഈ മാസം അവസാനം തുടങ്ങുന്ന യുഎസ് ഓപ്പണ്‍ കളിച്ച് സജീവ ടെന്നീസില്‍ നിന്ന് വിട പറയുന്നത് ആലോചനയിലുണ്ടെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനോട് സംസാരിക്കവേ അവര്‍ വ്യക്തമാക്കി. 

1999ല്‍ യുഎസ് ഓപ്പണ്‍ കളിച്ചാണ് സെറീന തന്റെ ഐതിഹാസിക ടെന്നീസ് യാത്രക്ക് തുടക്കമിട്ടത്. 23 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുടങ്ങളുടെ തിളക്കത്തില്‍ നില്‍ക്കുന്ന കരിയറിന് അതേ ടൂര്‍ണമെന്റ് കളിച്ച് വിട പറയാനാണ് അവര്‍ ആലോചിക്കുന്നത്. 

വിരമിക്കല്‍ എന്ന വാക്ക് ഇപ്പോള്‍ പറയുന്നില്ല. ഒരു പരിണാമം അനിവാര്യമാണ്. കുടുംബത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നതടക്കമുള്ള കാര്യത്തിനായുള്ള മാറ്റമാണിത്. അവര്‍ വ്യക്തമാക്കി. 

കൗണ്ട് ഡൗണ്‍ തുടങ്ങി കഴിഞ്ഞെന്നും യുഎസ് ഓപ്പണ്‍ അവസാന ടൂര്‍ണമെന്റാണെന്നും അവര്‍ വ്യക്തമാക്കി. തനിക്ക് ഒരു കുട്ടി കൂടി വേണമെന്ന വ്യക്തിപരമായ ആഗ്രഹം കൂടി കളിയില്‍ നിന്ന് വിരമിക്കണമെന്ന തീരുമാനത്തിലേക്ക് എത്തുന്നതിന് പിന്നിലുണ്ടെന്നും അവര്‍ തുറന്നു പറഞ്ഞു.

319 ആഴ്ചകള്‍ വനിതാ ടെന്നീസില്‍ ഒന്നാം റാങ്ക് അലങ്കരിച്ച താരമാണ് സെറീന. ആധുനിക ടെന്നീസില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയ വനിതാ താരമാണ് സെറീന. 23 കീരിടങ്ങള്‍ ഉള്ള അവര്‍ക്ക് 24 കിരീടങ്ങളുള്ള മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിന് ഒപ്പമെത്താന്‍ സാധിച്ചില്ല. അവസാന പോരില്‍ അത് സാധ്യമാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 

ഏഴ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, മൂന്ന് ഫ്രഞ്ച് ഓപ്പണ്‍, ഏഴ് വിംബിള്‍ഡണ്‍, ആറ് യുഎസ് ഓപ്പണ്‍ കിരീട നേട്ടങ്ങളാണ് സെറീനയുടെ അക്കൗണ്ടിലുള്ളത്. ഒളിംപിക്‌സില്‍ മൂന്ന് ഡബിള്‍സ് സ്വര്‍ണവും ഒരു സിംഗിള്‍സ് സ്വര്‍ണവും അവര്‍ സ്വന്തമാക്കി.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com