ഡബ്ലിൻ: ഏകദിന ക്രിക്കറ്റിൽ പുതിയ ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യൻ വംശജനായ അയർലൻഡ് താരം സിമി സിങ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിന പോരാട്ടത്തിലാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. എട്ടാമനായി ക്രീസിലെത്തി സെഞ്ച്വറി നേടിയാണ് സിമി സിങ് പുതിയ ചരിത്രമെഴുതിയത്.
എട്ടാം സ്ഥാനത്തിറങ്ങി ഉയർന്ന സ്‌കോർ സ്വന്തമാക്കുന്ന താരമെന്ന റെക്കോർഡാണ് സിമി സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ ക്രിസ് വോക്‌സ്, സാം കറൻ എന്നിവരെയാണ് സിമി മറികടന്നത്. ഇരുവരും 95 റൺസ് നേടിയിരുന്നു. ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു വോക്‌സിന്റെ നേട്ടം. കറൻ ഈ വർഷം ഇന്ത്യക്കെതിരെയാണ് 95 റൺസ് നേടിയത്.
ആന്ദ്രേ റസ്സൽ (92*), നതാൻ കോൾട്ടർ നൈൽ (92), രവി രാംപോൾ (86), തോമസ് ഒഡോയോ (84), ഡാരൻ സമി (84), ലാൻസ് ക്ലൂസ്‌നർ (83), ഡാനിയേൽ വെട്ടോറി (83), ജേക്കബ് ഓറം (83) എന്നിവരാണ് എട്ടാം സ്ഥാനത്തിറങ്ങി ഉയർന്ന സ്‌കോറിന് ഉടമകളായ മറ്റു താരങ്ങൾ.
മത്സരത്തിൽ ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 50 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ 346 റൺസ് നേടി. ജന്നെമൻ മാലൻ (പുറത്താകാതെ 177), ക്വിന്റൺ ഡി ഡോക്ക് (120) എന്നിവരുടെ സെഞ്ച്വറികളുടെ കരുത്തിലാണ് ദക്ഷിണാഫ്രിക്ക കൂറ്റൻ സ്‌കോർ നേടിയത്. മാലൻ 16 ഫോറുകളും ആറ് സിക്സുകളും തൂക്കി. ഡി കോക്ക് 11 ഫോറുകളും അഞ്ച് സിക്സുകളും പറത്തി.
മറുപടി ബാറ്റിങിന് ഇറങ്ങിയ അയർലൻഡ് 47.1 ഓവറിൽ എല്ലാവരും പുറത്തായി. സെഞ്ച്വറി നേടിയ സിമി സിങ് ആയിരുന്നു ടോപ് സ്‌കാറർ. താരം 91 പന്തുകൾ നേരിട്ട് 100 റൺസെടുത്ത് പുറത്താകാതെ നിന്നു. 14 ഫോറുകളുടെ അകമ്പടിയിലാണ് താരം ശതകം തികച്ചത്.
കേർട്ടിസ് കാംഫർ 54 റൺസെടുത്ത് പുറത്തായി. മറ്റാർക്കും 30 റൺസിന് മുകളിൽ നേടാൻ സാധിച്ചില്ല. എന്നാൽ ഇന്ത്യൻ വംശജനായ സിമിയെ തേടി ഒരു നേട്ടമെത്തി. അയർലൻഡ് ആറിന് 92 എന്ന നിലയിൽ നിൽക്കുമ്പോഴാണ് സിമി ക്രീസിലെത്തിയത്. ആൻറിച്ച് നോർജെ, കേശവ് മഹാരാജ്, ടബരൈസ് ഷംസി എന്നിവർ ഉൾപ്പെുന്ന ബൗളിങ് നിരയ്‌ക്കെതിരെയായിരുന്നു സിമിയുടെ പ്രകടനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates