

മാഡ്രിഡ്: ബാഴ്‌സലോണ കരിയറില്‍ ആദ്യമായി അര്‍ജന്റീന ഇതിഹാസവും നായകനുമായ ലയണല്‍ മെസി മത്സരത്തിനിടെ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്ത്. അത്‌ലറ്റിക്ക് ബില്‍ബാവോയ്‌ക്കെതിരായ സ്പാനിഷ് സൂപ്പര്‍ കപ്പ് പോരാട്ടത്തിന്റെ ഫൈനലിലാണ് മെസി ആദ്യമായി ചുവപ്പ് കാര്‍ഡ് വാങ്ങിയത്. മത്സരത്തില്‍ 3-2ന് ബാഴ്‌സലോണയെ അട്ടിമറിച്ച് ബില്‍ബാവോ കിരീടം സ്വന്തമാക്കുകയും ചെയ്തതോടെ മെസി ദുരന്ത നായകനായി ഒരിക്കല്‍ കൂടി മാറി.
ആസിയര്‍ വില്ലാലിബ്രെക്കെതിരെ അക്രമാസക്തനായി പെരുമാറിയതിനെ തുടര്‍ന്നാണ് മെസിക്ക് ചുവപ്പ് കാര്‍ഡ് കിട്ടിയത്. താരത്തെ മെസി മനപ്പൂർവം ഇടിച്ചു വീഴ്ത്തിയതിനാണ് നടപടി. ബാഴ്‌സയ്ക്കായി 753ാം കളിക്ക് ഇറങ്ങിയപ്പോഴാണ് അര്‍ജന്റീന സൂപ്പര്‍ താരത്തിന് നാണക്കേടിന്റെ പേര് സ്വന്തമാക്കേണ്ടി വന്നത്.
നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2ന് സമനില പാലിച്ച പോരാട്ടത്തിന്റെ അധിക സമയത്ത് നേടിയ ഗോളിലാണ് ബില്‍ബാവോയുടെ നേട്ടം. അധിക സമയത്ത് കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോഴാണ് നായകന്‍ കൂടിയായ മെസി ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായത്.
നിശ്ചിത സമയത്ത് 40, 77 മിനിറ്റുകളില്‍ അന്റോയിന്‍ ഗ്രിസ്മാന്‍ ബാഴ്‌സയ്ക്കായി വല ചലിപ്പിച്ചപ്പോള്‍ 42ാം മിനുട്ടില്‍ ഓസ്‌ക്കാര്‍ ഡി മാര്‍ക്കസ്, 90ല്‍ ആസിയര്‍ വില്ലാലിബ്രെ, 93ാം മിനുട്ടില്‍ ഇനകി വില്ല്യംസ് എന്നിവരുടെ ഗോളുകളാണ് ബില്‍ബാവോയ്ക്ക് വിജയവും കിരീട നേട്ടവും സമ്മാനിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates