

കൊച്ചി: 2008ലെ ഐപിഎൽ പോരാട്ടത്തിനിടെ തന്നെ തല്ലിയ സംഭവം കച്ചവടം ചെയ്തു ലാഭമുണ്ടാക്കിയ മനുഷ്യനാണ് ഹർഭജൻ സിങെന്നു തുറന്നടിച്ച് മുൻ ഇന്ത്യൻ താരവും മലയാളി പേസറുമായ എസ് ശ്രീശാന്ത്. 'സ്ലാപ്ഗേറ്റ്' വിവാദം തമാശയാക്കി ഹർഭജൻ അഭിനയിച്ച ഒരു ടെലിവിഷൻ പരസ്യം തനിക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നും ഒരു മലയാള മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ശ്രീശാന്ത് വെളിപ്പെടുത്തി.
തല്ല് കിട്ടിയിട്ടും ഹർഭജനോടു ക്ഷമിക്കാനുള്ള ധാർമികമായ ഔന്നത്യം താൻ ഉയർത്തിപ്പിടിച്ചെന്നും എന്നാൽ ഹർഭജൻ അതിനെ വാണിജ്യവത്കരിക്കാനാണ് ശ്രമിച്ചതെന്നും ശ്രീശാന്ത് പറയുന്നു. അതോടെ തങ്ങൾ തമ്മിലുള്ള ബന്ധം എന്നന്നേക്കുമായി തകർന്നു. പരസ്യത്തിലൂടെ ഏതാണ്ട് ഒരു കോടി രൂപ ഹർഭജൻ സമ്പാദിച്ചു. മാത്രമല്ല ആ വിഡിയോ തന്റെ സമൂഹ മാധ്യമ പേജുകളിൽ പങ്കിടാൻ പോലും ഹർഭജൻ ആവശ്യപ്പെട്ടെന്നും ശ്രീശാന്ത് ആരോപിച്ചു.
'അന്നത്തെ സംഭവത്തിനു ശേഷം അടുത്ത കാലം വരെ പ്രശ്നങ്ങളൊന്നും തങ്ങൾ തമ്മിലുണ്ടായിരുന്നില്ല. എന്നാൽ അദ്ദേഹം അതിനെക്കുറിച്ച് വീണ്ടും ഒരു പരസ്യം ചെയ്തു. അതിലൂടെ ഏതാണ്ട് 80 ലക്ഷം മുതൽ ഒരു കോടി രൂപ വരെ അദ്ദേഹം സമ്പാദിച്ചു. അദ്ദേഹം എന്നെ വിളിച്ച് അതിനെക്കുറിച്ചു ഒരു സ്റ്റോറി പോസ്റ്റ് ചെയ്യാനും ആവശ്യപ്പെട്ടു. ഞാൻ അദ്ദേഹത്തോടു പറഞ്ഞു, ഞാൻ പൊറുക്കും പക്ഷേ ഒരിക്കലും മറക്കില്ല. ആരെങ്കിലും നിങ്ങളോടു തെറ്റ് ചെയ്താൽ അവരോടു പൊറുക്കാം പക്ഷേ ഒരിക്കലും മറക്കരുത്. മറന്നാൽ അവർ വീണ്ടും അതു തന്നെ ആവർത്തിക്കും. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് അദ്ദേഹം. അതിൽ സംശയമില്ല.'
'ഞാനും പുള്ളിയുമായി ഒരു ബന്ധവും ഇപ്പോഴില്ല. ഞാൻ ബ്രദർ ആണെന്നൊക്കെ അദ്ദേഹം പറയുമായിരുന്നു. അങ്ങനെ ആയിരുന്നു. ഞാൻ ഇപ്പോൾ എന്റെ ഇൻസ്റ്റയിൽ വരെ പുള്ളിയെ ബ്ലോക്ക് ചെയ്തു. കാരണം പൊറുക്കാനാണ് എന്റെ അച്ഛനും അമ്മയും എന്നെ പഠിപ്പിച്ചത്. എനിക്ക് അദ്ദേഹത്തിനെതിരെ ഒരു പരാതിയും ഇല്ല. എനിക്ക് അദ്ദേഹത്തിന്റെ ആവശ്യവുമില്ല.'
'അശ്വിനുമായുള്ള അഭിമുഖങ്ങളിൽ അദ്ദേഹം എന്റെ മകളെക്കുറിച്ച് സംസാരിച്ചു. അതു കേൾക്കുമ്പോൾ അദ്ദേഹം എത്ര നല്ല വ്യക്തിയാണെന്നു ആളുകൾ ചിന്തിക്കും. അദ്ദേഹം നല്ല വ്യക്തിയായിരിക്കാം. പക്ഷേ എന്നെ സംബന്ധിച്ച് ഞാൻ ഇന്ത്യക്കായി കളിച്ച കാലം മുതൽ ഇപ്പോൾ വരെ എന്റെ അഭിപ്രായത്തിൽ അതെല്ലാം വെറും അഭിനയമാണ്. ആ അഭിനയം ശ്രീശാന്ത് അംഗീകരിക്കുന്നില്ല'- ശ്രീശാന്ത് തുറന്നടിച്ചു.
2008 ഐപിഎല്ലിലാണ് വിവാദമായ സ്ലാപ്ഗേറ്റ് സംഭവം. മുംബൈ ഇന്ത്യൻസും കിങ്സ് ഇലവൻ പഞ്ചാബും (പഞ്ചാബ് കിങ്സ്) തമ്മിലുള്ള മത്സരത്തിനു ശേഷമാണ് വിഷയങ്ങളുണ്ടായത്. അന്ന് ഹർഭജൻ മുംബൈ ഇന്ത്യൻസ് താരവും ശ്രീശാന്ത് പഞ്ചാബ് താരവുമായിരുന്നു. മത്സരത്തിനു ശേഷമുള്ള ഹസ്തദാനത്തിനിടെ ഹർഭജൻ ശ്രീശാന്തിനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിനു ശേഷം പൊട്ടിക്കരയുന്ന ശ്രീശാന്തിന്റെ ദൃശ്യങ്ങൾ വലിയ വാർത്തയായി മാറി. പിന്നാലെ ഹർഭജന് ആ സീസൺ മുഴുവൻ വിലക്കും താരത്തിന്റെ മുഴുവൻ മാച്ച് ഫീസും പിഴയായി ഈടാക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം മുൻ ഐപിഎൽ ചെയർമാനായിരുന്ന ലളിത് മോദി ഈ സംഭവത്തിന്റെ എച്ഡി ദൃശ്യങ്ങൾ പുറത്തു വിട്ടിരുന്നു. പിന്നാലെ വിഷയം വീണ്ടും ചർച്ചകളിൽ നിറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates