അര്‍ധ സെഞ്ച്വറിയുമായി സൂര്യകുമാര്‍ യാദവ്; ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍; ലങ്കയ്ക്ക് ലക്ഷ്യം 165 റണ്‍സ്

അര്‍ധ സെഞ്ച്വറിയുമായി സൂര്യകുമാര്‍ യാദവ്; ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍; ലങ്കയ്ക്ക് ലക്ഷ്യം 165 റണ്‍സ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

കൊളംബോ: ഒന്നാം ടി20യില്‍ ശ്രീലങ്കയ്ക്ക് മുന്നില്‍ 165 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. 

സൂര്യ കുമാര്‍ യാദവ് നേടിയ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ പൊരുതാവുന്ന സ്‌കോറിലെത്തിയത്. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍, മലയാളി താരം സഞ്ജു സാംസണ്‍ എന്നിവരും പൊരുതി. അവസാന ഘട്ടത്തില്‍ ഇഷാന്‍ കിഷനും പൊരുതി. 

34 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറുകളും രണ്ട് സിക്‌സും സഹിതം സൂര്യകുമാര്‍ യാദവ് 50 റണ്‍സെടുത്താണ് മടങ്ങിയത്. അന്താരാഷ്ട്ര ടി20യില്‍ താരത്തിന്റെ രണ്ടാം അര്‍ധ ശതകമാണിത്. 

ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ (46) അര്‍ധ സെഞ്ച്വറിക്ക് നാല് റണ്‍സ് അകെ വീണു. ധവാന്‍ നാല് ഫോറും ഒരു സിക്‌സും പറത്തി. 

മികച്ച തുടക്കമിട്ട ശേഷം വന്‍ സ്‌കോറിലെത്താതെയാണ് ഒരിക്കല്‍ കൂടി സഞ്ജു കൂടാരം കയറിയത്. 20 പന്തില്‍ 27 റണ്‍സെടുത്ത സഞ്ജുവിനെ വാനിന്‍ഡു ഹസരംഗ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. രണ്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാനൊപ്പം അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്താണ് സഞ്ജു പുറത്തായത്. 36 പന്തില്‍ ഇരുവരും അടിച്ചു കൂട്ടിയത് 51 റണ്‍സ്. 

ഇഷാന്‍ കിഷന്‍ 14 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും ഫോറും സഹിതം 20 റണ്‍സുമായി പുറത്താകാതെ നിന്നു. ക്രുണാല്‍ പാണ്ഡ്യ മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു. 

അരങ്ങേറ്റത്തിന് ഇറങ്ങിയ പൃഥ്വി ഷാ ഇന്നിങ്‌സിലെ ആദ്യ പന്ത് നേരിട്ട് ഗോള്‍ഡന്‍ ഡക്കായി. ദുഷ്മന്ത ചമീരയാണ് ഷായെ വീഴ്ത്തിയത്. വിക്കറ്റ് കീപ്പര്‍ മിനോദ് ഭാനുക ക്യാച്ചെടുത്തു.

ലങ്കക്കായി ദുഷ്മന്ത ചമീര, വാനിന്‍ഡു ഹസരങ്ക എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടി. ചമിക കരുണരത്‌നെ ഒരു വിക്കറ്റ് വീഴ്ത്തി. 

നേരത്തെ, ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ ദസുന്‍ സനക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ പൃഥ്വി ഷായ്ക്കു പുറമെ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും ഇന്ന് അരങ്ങേറ്റം കുറിച്ചു. സഞ്ജു സാംസണാണ് വിക്കറ്റ് കീപ്പര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com