ക്രൂസും മോഡ്രിചും ക്രിസ്റ്റ്യാനോയും... ആനന്ദം നിറച്ച ഫുട്‌ബോള്‍ യാത്രകള്‍

അവസാന യൂറോയ്ക്ക് അതികായര്‍
Stars playing their last Euro
ടോണി ക്രൂസ്, ക്രിസ്റ്റ്യാനോ റൊണാള്‍‍ഡോ, ലൂക മോഡ്രിച്ട്വിറ്റര്‍
Updated on
2 min read

കോരിത്തരിപ്പിച്ച, കരിയിപ്പിച്ച, ആനന്ദം നിറച്ച മഹത്തായ ചില ഫുട്‌ബോള്‍ യാത്രകള്‍ക്ക് വിരാമം കുറിക്കപ്പെടും എന്നതാണ് ഈ യൂറോ കപ്പിനെ സവിശേഷമാക്കുന്നത്. മധ്യനിരയിലെ മഹാ മാന്ത്രികരായ ജര്‍മനിയുടെ ടോണി ക്രൂസ്, ക്രൊയേഷ്യയുടെ ലൂക മോഡ്രിച്, പോര്‍ച്ചുഗല്‍ നായകനു സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പോളണ്ട് നായകനും മുന്നേറ്റത്തിലെ സൂപ്പര്‍ സ്റ്റാറുമായ റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഇവര്‍ കരിയറിലെ അവസാന യൂറോയ്ക്കാണ് ഇറങ്ങുന്നത്.

ടോണി ക്രൂസ്

2014ല്‍ ജര്‍മനി ലോകകപ്പ് നേടുമ്പോള്‍ മധ്യനിരയെ ചലിപ്പിച്ചതും കളി മെനഞ്ഞതും ടോണി ക്രൂസായിരുന്നു. ബ്രസീലിനെ 7-1നു തകര്‍ത്ത സെമി പ്രകനടത്തിന്റെ കാതലും കാമ്പും ക്രൂസായിരുന്നു. രണ്ട് ഗോളുകളും അന്ന് താരം നേടി.

ജര്‍മന്‍ ദേശീയ ടീമില്‍ നിന്നു 2021ല്‍ വിരമിച്ച ക്രൂസ് മാസങ്ങള്‍ക്ക് മുന്‍പാണ് വിരമിക്കല്‍ തീരുമാനം മാറ്റി യൂറോ കളിക്കാന്‍ വീണ്ടുമെത്തുന്നത്. പരിശീലകന്‍ ജൂലിയന്‍ നാഗല്‍സ്മാന്റെ അഭ്യര്‍ഥന മാനിച്ചാണ് താരം തിരിച്ചെത്തിയത്. സമീപ കാലത്ത് ജര്‍മന്‍ ടീമിന്റെ പ്രകടനം പരിതാപകരമാണ്. 2018, 22 വര്‍ഷങ്ങളിലെ ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ അവര്‍ പുറത്തായി. പിന്നീടുള്ള പ്രകടനങ്ങളും ആശവഹമായില്ല.

നാഗല്‍സ്മാന്‍ പരിശീലകനായി എത്തിയതിനു പിന്നാലെ ക്രൂസിനെ തിരികെ കൊണ്ടു വന്നു. അതോടെ ജര്‍മനിയുടെ കളിയും മാറി. അവര്‍ വീണ്ടും പ്രതാപ കാലത്തേക്ക് എത്തുന്നതിന്റെ സൂചനകളും നല്‍കുന്നു. ക്രൂസിന്റെ വരവ് ടീമിന്റെ ഘടനയെ അടിമുടി തന്നെ മാറ്റി.

റയല്‍ മാഡ്രിഡിനൊപ്പം മറ്റൊരു ചാമ്പ്യന്‍സ് ലീഗ് കിരീടം കൂടി നേടിയാണ് ക്രൂസ് വരുന്നത്. താരത്തിന്റെ മികവില്‍ ഇത്തവണ സ്വന്തം നാട്ടില്‍ കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് ജര്‍മനി.

ലൂക മോഡ്രിച്

റയല്‍ മാഡ്രിഡില്‍ ക്രൂസിന്റെ മധ്യനിര പങ്കാളിയാണ് ക്രൊയേഷ്യന്‍ നായകന്‍ ലൂക മോഡ്രിച്. വര്‍ത്തമാന ഫുട്‌ബോളിലെ അതികായനായ മധ്യനിര താരം. കളിയെ അടിമുടി നിര്‍ണയിക്കുന്ന സുപ്രധാന സാന്നിധ്യം. ചാമ്പ്യന്‍സ് ലീഗിന്റെ പകിട്ടിലാണ് മോഡ്രിചുമെത്തുന്നത്.

ക്രൊയേഷ്യക്കായി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരം കളിച്ചതിന്റെ അറിവും അനുഭവ സമ്പത്തുമാണ് വെറ്ററന്‍ താരത്തിന്റെ കൈമുതല്‍. 175 മത്സരങ്ങളാണ് താരം ക്രൊയേഷ്യക്കായി കളിച്ചത്.

2018ലെ ലോകകപ്പ് ഫൈനലിലേക്ക് ക്രൊയേഷ്യ എത്താന്‍ കാരണം തന്നെ ലൂക എന്ന ഒറ്റ മനുഷ്യനാണ്. ക്രൊയേഷ്യയുടെ ഇത്തവണത്തെ മുന്നേറ്റത്തിന്റെ നെടുനായകത്വവും ലൂകയ്ക്ക് തന്നെ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Stars playing their last Euro
യൂറോ കപ്പ് ഫുട്‌ബോള്‍; മത്സര ക്രമം, സമയം എല്ലാം അറിയാം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

പ്രായം വെറും നമ്പര്‍ മാത്രമാണെന്നു തെളിയിക്കുന്ന ഫുട്‌ബോള്‍ പ്രതിഭ. വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത ഫുട്‌ബോള്‍ ഐക്കണ്‍. 2016ല്‍ പോര്‍ച്ചുഗലിന് ആദ്യമായി ഒരു അന്താരാഷ്ട്ര കിരീടം സമ്മാനിച്ച ക്രിസ്റ്റ്യാനോ ഇത്തവണയും നേട്ടം ആവര്‍ത്തിച്ച് ദേശീയ ടീമിന്റെ പടിയിറങ്ങാനുള്ള ഒരുക്കത്തില്‍.

സൗദി ടീം അല്‍ നസറിനായി ഗോളുകള്‍ അടിച്ചുകൂട്ടി മിന്നും ഫോമിലാണ് 39കാരനായ നായകന്‍ വരുന്നത്. അഞ്ച് തവണ ബല്ലന്‍ ഡി ഓര്‍ നേടിയ റൊണാള്‍ഡോ ആറാം യൂറോ കപ്പ് പോരിനാണ് ഇറങ്ങാനൊരുങ്ങുന്നത്.

റോബര്‍ട്ട് ലെവന്‍ഡോസ്‌കി

അന്താരാഷ്ട്ര ഫുട്‌ബോളില്‍ വലിയ നേട്ടങ്ങള്‍ പോളണ്ടിനില്ല. എന്നാല്‍ പ്രതിഭാധനരായ ഫുട്‌ബോള്‍ താരങ്ങള്‍ അവിടെ നിന്നു യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളില്‍ നിറഞ്ഞു കളിക്കുന്നു. ആ കൂട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നു പോളിഷ് നായകന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി.

ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിനൊപ്പം ചാമ്പ്യന്‍സ് ലീഗടക്കമുള്ള നേട്ടങ്ങള്‍ വാരിക്കൂട്ടിയ താരം നിലവില്‍ സ്പാനിഷ് കരുത്തരായ ബാഴ്‌സലോണയുടെ താരം. ലെവന്‍ഡോസ്‌കിയുടേതും അവസാന യൂറോ കപ്പാണിത്. 35കാരന്‍ ഇത്തവണ അത്ഭുതങ്ങള്‍ കാണിക്കുമെന്ന പ്രതീക്ഷയിലാണ് പോളണ്ട്. ലെവന്‍ഡോസ്‌കിയുടെ മികവാണ് ഇത്തവണയും പോളണ്ടിന്റെ ഭാഗധേയം നിര്‍ണയിക്കുക.

Stars playing their last Euro
ഇന്ന് തുടങ്ങുന്നു; ഇനി ഫുട്‌ബോള്‍ രാവ്, യൂറോ കപ്പ് കിക്കോഫ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com