

കൗമാരത്തില്‍ തമാശ കളിച്ചു നടന്ന കാലത്ത് സുനില്‍ ഛേത്രിയുടെ ഹൃദയത്തില്‍ ഫുട്‌ബോളിന് വലിയ സ്ഥാനമൊന്നുമുണ്ടായിരുന്നില്ല. മികച്ച കോളജില്‍ അഡ്മിഷന്‍ നേടി പഠനം മുന്നോട്ടു കൊണ്ടു പോകാനുള്ള ചവിട്ടു പടി മാത്രമായിരുന്നു ഛേത്രിക്ക് കാല്‍പന്ത് കളി.
ഫുട്‌ബോള്‍ പരാമ്പര്യം അവകാശപ്പെടാവുന്ന കുടുംബത്തില്‍ നിന്നു വന്നിട്ടും ഈ മനോഹര കളിയുടെ രസതന്ത്രമൊന്നും ഛേത്രിയെ സ്വാധീനിച്ചില്ല. എന്നാല്‍ സുനില്‍ ഛേത്രിയുടെ പിതാവ് ഖാര്‍ഗ ഛേത്രിയുടെ ഉള്ളില്‍ മറ്റൊന്നായിരുന്നു. മകനെ പ്രൊഫഷണല്‍ ഫുട്‌ബോളറാക്കണമെന്നായിരുന്നു വിമുക്ത ഭടനായിരുന്നു അദ്ദേഹത്തിന്റെ ഉള്ളില്‍.
ജോലിയുടെ ഭാഗമായി രാജ്യത്തെ വിവിധയിടങ്ങളില്‍ ജോലി ചെയ്ത പിതാവിനൊപ്പം സുനിലും സ്‌കൂളുകള്‍ മാറി മാറിയാണ് പഠിച്ചത്. എല്ലാ സ്‌കൂളിലേയും ഫുട്‌ബോള്‍ ടീമില്‍ സുനിലിനെ പിതാവ് ചേര്‍ക്കാറുണ്ട്. അപ്പൊഴെല്ലാം താരം മികവോടെ പന്തു തട്ടി. ഈ മികവിലെ വിശ്വാസമായിരുന്നു പിതാവിനു മകനെ കുറിച്ചുള്ള പ്രതീക്ഷ ഏറ്റിയത്. അതു തെറ്റിയില്ലെന്നു കാലം തെളിയിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
1984 ഓഗസ്റ്റ് മൂന്നിന് ആന്ധ്ര പ്രദേശിലെ സെക്കന്തരാബാദിലാണ് സുനില്‍ ഛേത്രി ജനിച്ചത്. അച്ഛന്‍ ആര്‍മി ഫുട്‌ബോള്‍ ടീം അംഗം. അമ്മ നേപ്പാള്‍ ദേശീയ ഫുട്‌ബോള്‍ ടീമില്‍ തന്റെ ഇരട്ട സഹോദരിക്കൊപ്പം കളിച്ച വ്യക്തി. അങ്ങനെ അടിമുടി ഫുട്‌ബോള്‍ പാരമ്പര്യമാണ് ഛേത്രിക്കുള്ളത്.
ഡല്‍ഹിയിലെ സിറ്റി ക്ലബില്‍ കളിക്കാന്‍ തുടങ്ങിയതോടെയാണ് ഛേത്രിയുടെ കരിയറിനു മാറ്റം വരുന്നത്. 2001-02 കാലത്താണ് താരം സിറ്റി ക്ലബിനായി ബൂട്ട് കെട്ടിയത്. 2002ല്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ അതികായരായ മോഹന്‍ ബഗാന്‍, പന്തിലെ സ്വാധീനവും കളി മികവും കണ്ട് ഛേത്രിയെ ടീമിലെത്തിച്ചു.
2005ല്‍ മോഹന്‍ ബഗാനു വേണ്ടി 18 കളിയില്‍ എട്ട് ഗോളുകളുമായി തിളങ്ങി. പിന്നാലെ
താരം ഇന്ത്യയുടെ അണ്ടര്‍ 20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിയപ്പോഴും ഗൗരവത്തില്‍ കളിയെ സമീപിക്കുന്ന ശീലം ഛേത്രിക്കുണ്ടായിരുന്നില്ല. എന്നാല്‍ 2011ല്‍ ബൗച്ചുങ് ബൂട്ടിയ വിരമിച്ചതിനു പിന്നാലെ ക്യപ്റ്റന്‍ ആം ബാന്‍ഡ് അന്നത്തെ പരിശീലകനായിരുന്ന ബോബ് ഹൗട്ടന്‍ ഛേത്രിക്ക് സമ്മാനിച്ചതോടെ ഇതിഹാസ താരത്തിലേക്കുള്ള ഛേത്രിയുടെ യാത്രക്കും അവിടെ തുടക്കമായി.
പിന്നീട് ദീര്‍ഘ നാള്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ പോസ്റ്റര്‍ ബോയ് ഛേത്രിയായിരുന്നു. പിന്തുണയ്ക്കാന്‍ ഒരാളുമില്ലാതിരുന്നിട്ടും ഏഷ്യന്‍, ചാലഞ്ച്, ഇന്റര്‍ കോണ്ടിനന്റല്‍, നെഹ്‌റു കപ്പ് തുടങ്ങി വിവിധ കിരീട നേട്ടങ്ങളിലേക്ക് ഛേത്രി ടീമിനെ നയിച്ചു.
സുനില്‍ ഛേത്രിയുടെ ഇന്ത്യന്‍ ടീം കാലം എന്നത് സംഭവബഹുലമാണ്. വിവാദങ്ങളും ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ നേരിട്ട സസ്‌പെന്‍ഷന്‍ അടക്കമുള്ള കാര്യങ്ങളും എല്ലാം അദ്ദേഹം നേരില്‍ കണ്ടു. അപ്പോഴും ഛേത്രി തന്റെ കളി മികവിന്റെ അനായാസതയാല്‍ ആരാധകരെ സൃഷ്ടിച്ചുകൊണ്ടിരുന്നു. ക്രിക്കറ്റ് വലിയ ആവേശമായ ഇന്ത്യയില്‍ ഒരു തലമുറ ഫുട്‌ബോളിലേക്ക് വലിയ തോതില്‍ വരാന്‍ കാരണമായതില്‍ ഒരാള്‍ തീര്‍ച്ചയായും ഛേത്രി തന്നെയാണ്.
ഇന്ന് 39ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ ഛേത്രി ഒരു വിസ്മയമയി നിലകൊള്ളുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ മാറ്റത്തിന്റെ ദിശാബോധത്തിലേക്കുള്ള വെളിച്ചം ബൈച്ചുങ് ബൂട്ടിയയും ഐഎം വിജയനുമൊക്കെ കൊളുത്തിയെങ്കില്‍ ആ തിളക്കത്തെ കൂടുതല്‍ ജ്വലിപ്പിച്ച് പുതു അധ്യായങ്ങള്‍ ചേര്‍ത്തത് ഛേത്രിയാണ്. വരും തലമുറയ്ക്ക് വലിയൊരു പാഠ പുസ്തകമായി ഛേത്രിയുടെ മൈതാന വഴക്കങ്ങള്‍ മാറുമെന്ന് ഉറപ്പ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates