

മലപ്പുറം: സൂപ്പർ ലീഗ് കേരള ഫുട്ബോൾ പോരാട്ടത്തിന്റെ രണ്ടാം സീസണിൽ മലപ്പുറം എഫ്സിക്ക് വിജയത്തുടക്കം. ആവേശപ്പോരിൽ ഫിജിയൻ സൂപ്പർ താരം റോയ് കൃഷ്ണയുടെ പെനാൽറ്റി ഗോളാണ് മത്സരത്തിന്റെ ഗതി നിർണയിച്ചത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നിറഞ്ഞു കവിഞ്ഞ കാണികളെ സാക്ഷിയാക്കി തൃശൂർ മാജിക്ക് എഫ്സിയെ മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് മലപ്പുറം തകർത്തത്.
മധ്യനിര കേന്ദ്രീകരിച്ച് കളിക്കാനാണ് മലപ്പുറം ശ്രമിച്ചതെങ്കിൽ തൃശൂരിന്റെ ആയുധം കൗണ്ടർ അറ്റാക്കുകളായിരുന്നു. ആദ്യ പകുതിയിൽ പക്ഷേ പന്തടക്കത്തിലും മുന്നിൽ നിന്നത് തൃശൂർ എഫ്സിയായിരുന്നു. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും പക്ഷേ ഗോൾ നേടാനായില്ല.
71ാം മിനിറ്റിലാണ് മലപ്പുറം ഗോളിലേക്കുള്ള വഴി തുറന്നത്. റോയ് കൃഷ്ണയെടുത്ത കോർണർ ഗോളാകാതിരിക്കാനുള്ള ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെ തൃശൂർ താരം എസ് സെന്തമിഴും മലപ്പുറം എഫ്സിയുടെ അബ്ദുൽ ഹക്കുവും കൂട്ടിമുട്ടി വീഴു്നു. റഫറി പെനാൽറ്റി സ്പോട്ടിലേക്ക് കൈ ചൂണ്ടി വിസിലൂതി. സെന്തമിഴിന് മഞ്ഞക്കാർഡും കാണേണ്ടി വന്നു.
പെനാൽറ്റി കിക്കെടുത്ത റോയ് കൃഷ്ണയ്ക്ക് പിഴച്ചില്ല. മലപ്പുറം എഫ്സി മുന്നിൽ. പിന്നീട് തൃശൂർ കൗണ്ടറുകൾ കടുപ്പിച്ച് സമനിലയ്ക്കായി കിണഞ്ഞു ശ്രമിച്ചെങ്കിലും ലീഡ് കൈവിടാതെ മലപ്പുറം ജയം കാത്തു.
അഞ്ച് മിഡ്ഫീൽഡർമാരുമായി ഇറങ്ങിയ മലപ്പുറത്തിനു പക്ഷേ മുന്നേറ്റങ്ങൾ ആദ്യ പകുതിയിൽ കാര്യമായി സൃഷ്ടിക്കാനായില്ല. 42ാം മിനിറ്റിൽ മാത്രമാണ് അവർ ഗോളിനടുത്തെത്തിയത്. റോയ് കൃഷ്ണയ്ക്കു പക്ഷേ അവസരം മുതലെടുക്കാനായില്ല. തൃശൂർ തന്ത്രപരമായ കൗണ്ടറുകളുമായി മലപ്പുറത്തെ നിരന്തരം പരീക്ഷിക്കുന്നുമുണ്ടായിരുന്നു.
രണ്ടാം പകുതിയിൽ പക്ഷേ മലപ്പുറം ആക്രമണം കൂടുതൽ ലക്ഷ്യമുള്ളതാക്കി. ബ്രസീൽ സ്ട്രൈക്കർ ജോൺ കെന്നഡി പകരക്കാരനായി ഇറങ്ങിയതോടെയാണ് മൂർച്ച കൂടിയത്. ജോൺ കെന്നഡി നേടിയെടുത്ത കോർണറാണ് കളിയുടെ ഗതി തിരിച്ചതും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates