

ന്യൂഡൽഹി: അനുരാഗ് ഠാക്കൂറിന് ബിസിസിഐ (BCCI)യുടെ ഭരണപരമായ കാര്യങ്ങളിൽ പങ്കാളിയാകുന്നതുമായി ബന്ധപ്പെട്ട വിലക്ക് സുപ്രീംകോടതി നീക്കി. എട്ട് വർഷത്തിലേറെയായി നിലനിന്നിരുന്ന വിലക്കാണ് കോടതി അവസാനിപ്പിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യ കാന്തും ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചിയും ഉൾപ്പെട്ട ബെഞ്ചാണ് ഹർജി ഠാക്കൂറിനെതിരായ വിലക്ക് നീക്കി ഉത്തരവിറക്കിയത്.
ബിസിസിഐയുടെ സ്വയംഭരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്നത്തെ ഐസിസി ചെയർമാൻ ശശാങ്ക് മനോഹറുമായി നടത്തിയ കത്തിടപാടുകളെക്കുറിച്ച് തെറ്റായ സത്യവാങ്മൂലം അനുരാഗ് ഠാക്കൂർ കോടതിയിൽ സമർപ്പിച്ചിരുന്നു.
ഇതിനെതിരെ സുപ്രീം കോടതി അനുരാഗ് ഠാക്കൂറിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുകയും സംഭവത്തിൽ കേസെടുക്കാനും ഉത്തരവിട്ടിരുന്നു. ഇതിന് പുറമെ, ബിസിസിഐയുമായി ബന്ധപ്പെട്ട പദവികൾ വഹിക്കുന്നതിൽ വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.
2017 ൽ തന്നെ അനുരാഗ് ഠാക്കൂർ നേരിട്ട് കോടതിയിൽ ഹാജരായി വിഷയത്തിൽ മാപ്പ് പറഞ്ഞിരുന്നു. ഇതോടെ ഠാക്കൂറിനെതിരായ കോടതി അലക്ഷ്യ നടപടികളും സംഭവവുമായി ബന്ധപ്പെട്ട കേസുകളും കോടതി ഒഴിവാക്കിയിരുന്നു.
പക്ഷെ, പദവികൾ വഹിക്കുന്നതുമായി ബന്ധപ്പെട്ട വിലക്ക് ഒഴിവാക്കാൻ കോടതി തയ്യാറായിരുന്നില്ല. വിലക്ക് നീക്കണം എന്നാവശ്യപ്പെട്ട് അനുരാഗ് ഠാക്കൂർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഇന്ന് പുതിയ ഉത്തരവിറക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates